യേശുവിന്റെ സ്നേഹപാതയിലൂടെ മുന്നേറുക എന്ന ഉപദേശവുമായി സീറോമലബാർ യുവജന നേതൃസംഗമ പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവിസ്മരണീയ കൂടിക്കാഴ്ച.
യേശുവിനെ അനുഗമിക്കുകയും മറിയത്തിന്റെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ജീവിക്കുകയും ചെയ്യണമെന്നായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. അത്ര എളുപ്പമല്ലെങ്കിലും ഈ വഴി ആവേശഭരിതവും നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതുമാണ്. സേവനങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ജീവിതത്തോട് അനുകൂലമായും, ഉപരിപ്ലവവും സുഖലോലുപവുമായ ജീവിതത്തോട് പ്രതികൂലമായും പ്രതികരിക്കാനുള്ള ശക്തി യേശുവിനെ അനുഗമിക്കുന്നതിലൂടെ കൈവരുമെന്നും മാര്‍പാപ്പാ പറഞ്ഞു.
പ്രവാസികളായ സീറോമലബാര്‍ സഭാംഗങ്ങള്‍ എന്ന നിലയില്‍ മാര്‍ത്തോമ്മ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വര്‍ഷം ആചരിക്കുമ്പോള്‍ സഭയ്ക്ക് പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ചുമതലയെക്കുറിച്ച് പുതുതായി ചിന്തിക്കണം.
ഇന്ത്യക്ക് വെളിയിലുള്ള സീറോമലബാര്‍ രൂപതകളിലെ യുവജനങ്ങളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേതൃസംഗമത്തിന്റെ അവസരത്തിലാണ് മാര്‍പാപ്പ ഇന്നലെ അവര്‍ക്ക് പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചത്.