
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 60,000 ത്തോളം യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 18- ന് വത്തിക്കാനിൽ നടക്കുന്ന യുവജനങ്ങളുടെ തീർത്ഥാടനത്തിലാണ് പാപ്പാ അവരെ സന്ദർശിക്കുന്നത്.
ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ഒരു സംരംഭമാണ് ഈ യുവജന തീർത്ഥാടനം. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന യുവജനങ്ങളെ നയിക്കാൻ 60 ബിഷപ്പുമാരും വൈദികരും സന്യാസിനികളും അല്മായരുമുണ്ട്. “കോവിഡ് പകർച്ചവ്യാധി മൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറ്റലിയിലെ യുവജനങ്ങളുമായി മാർപാപ്പ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുവജനങ്ങളുടെ റോമിലേക്കുള്ള തീർത്ഥാടനത്തിലൂടെയും മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെയും അവർക്ക് ഭാവിജീവിതത്തിലേക്ക് പ്രത്യാശയുടെ അടയാളങ്ങൾ നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”- നാഷണൽ സർവീസ് ഫോർ യൂത്ത് മിനിസ്ട്രി ഓഫ് സിഐഎസിന്റെ തലവനായ ഫാ. മിഷേൽ പറഞ്ഞു.
യുവജനങ്ങൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏപ്രിൽ 18- ന് ഉച്ചകഴിഞ്ഞ് 2:30 മുതൽ എത്തിത്തുടങ്ങും. തുടർന്ന് വൈകുന്നേരം ആറ് മണി മുതൽ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ അവരെ സന്ദർശിക്കും.