മാർപാപ്പ അയയ്ക്കുന്ന രണ്ടാമത്തെ ആംബുലൻസ് പെസഹാ വ്യാഴാഴ്ച ഉക്രൈനിൽ എത്തും

ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധിയായി കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി രണ്ടാമത്തെ ആംബുലൻസുമായി പെസഹാ വ്യാഴാഴ്ച ഉക്രൈനിൽ എത്തും. ഓശാന ദിനമായ ഏപ്രിൽ പത്തിന് വത്തിക്കാനാണ് ഈ വാർത്ത പുറത്തുവിട്ടത്.

മാർപാപ്പ അയയ്ക്കുന്ന രണ്ടാമത്തെ ആംബുലൻസിന് ചില പ്രതീകാത്മക മൂല്യങ്ങളുണ്ടെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി. അന്ത്യത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ പ്രതീകമെന്നോണമാണ് പാപ്പായുടെ ഈ നടപടി. ഉക്രൈനിലെ യുദ്ധത്തിൽ പരുക്കേറ്റ സ്ത്രീപുരുഷന്മാരെ സേവിക്കുന്നതിന്റെയും അവരോടുള്ള പാപ്പായുടെ സാമീപ്യത്തിന്റെയും സാക്ഷ്യമാണിത്. “ആംബുലൻസിൽ യുദ്ധത്തിൽ പരുക്കേറ്റവരെ കൊണ്ടുപോകുമ്പോൾ, യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന സഹോദരങ്ങളുടെ പാദങ്ങൾ കഴുകാനും ചുംബിക്കാനും ആഗ്രഹിക്കുന്ന മാർപാപ്പയുടെ സാമീപ്യവും സാന്ത്വനവും അവർക്ക് അനുഭവിക്കാൻ കഴിയും” – വത്തിക്കാൻ അറിയിച്ചു.

ഓരോ ആക്രമണങ്ങളിലും ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ഓശാന ദിവസത്തിലെ സന്ദേശത്തിൽ പാപ്പാ വ്യക്തമാക്കി. ഫെബ്രുവരി 24- നാണ് ഉക്രൈനിൽ, റഷ്യൻ അധിനിവേശം തുടങ്ങിയത്. യുദ്ധം തുടങ്ങിയതിനു ശേഷം ഇത് മൂന്നാം തവണയാണ് കർദ്ദിനാൾ ഉക്രൈനിലേക്ക് യാത്ര ചെയ്യുന്നത്. പെസഹാ വ്യാഴാഴ്ച കീവിലാണ് അദ്ദേഹം എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.