ആഫ്രിക്കയിലെ കുട്ടികൾ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെ അടയാളമാണ്: പാപ്പാ

ആഫ്രിക്കൻ ദിനത്തോടനുബന്ധിച്ച് പാപ്പായെ സന്ദർശിക്കാൻ 1500 ലധികം പേരടങ്ങുന്ന സംഘം വത്തിക്കാനിലെത്തി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ അവരുടെ മാതാപിതാക്കന്മാർക്കും നിരവധി അംബാസഡർമാർക്കും ഒപ്പമാണ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കായി എത്തിയത്. അവരുമായി നടന്ന കൂടികാഴ്ചയിൽ ആഫ്രിക്കയിലെ കുട്ടികൾ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെ അടയാളമാണെന്ന് മാർപാപ്പ.

ആഫ്രിക്കൻ ദിനമാഘോഷിക്കുന്ന ദിവസം തന്നെ അവരെ കണ്ടുമുട്ടാൻ കഴിഞ്ഞതിലുള്ള തന്റെ സന്തോഷം പങ്കുവച്ച പാപ്പാ മാതാപിതാക്കളും, അംബാസഡർമാരും ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവരിലൂടെ, കുട്ടികളുടെ മാനുഷികവും ആത്മീയവുമായ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായും അറിയിച്ചു. 1963 മെയ് 25 -ന് ആഫ്രിക്കൻ യൂണിയൻ സ്ഥാപിതമായതിന്റെ വാർഷികം അനുസ്മരിച്ച് ആഘോഷിക്കപ്പെടുന്ന ആഫ്രിക്ക൯ ദിനം, വിമോചനം, വികസനം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി, എന്നിവപോലെ തന്നെ ആഫ്രിക്കയുടെ സംസ്കാരിക പൈതൃകം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും പോരാട്ടത്തിന്റെയും കൂടി പ്രതീകമാണ് എന്ന് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

ആഫ്രിക്കൻ ഭൂഖണ്ഡം ഭീകരവാദം, ദുർഭരണം, അഴിമതി, വൻതോതിലുള്ള യുവജന തൊഴിലില്ലായ്മ, കുടിയേറ്റം, സമൂഹങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, കാലാവസ്ഥ, ഭക്ഷ്യപ്രതിസന്ധി തുടങ്ങിയ വലിയ വെല്ലുവിളികൾ നേരിടുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർക്ക് നിസ്സഹായതയും, നിരുത്സാഹവും അനുഭവപ്പെടുകയും, അവരുടെ ഭാവി ഇരുളടഞ്ഞതും പ്രതീക്ഷകളില്ലാത്തതുമാണെന്ന് ചിന്തിച്ചേക്കാമെന്ന് പറഞ്ഞു കൊണ്ട് അവരുടെ വേദന താൻ അറിയുന്നത് പാപ്പാ വെളിപ്പെടുത്തി.

എങ്കിലും അവർ യുവത്വം നിറഞ്ഞവരും സമ്പന്നരുമാണെന്നും അവർക്ക് ഉയർന്ന അഭിലാഷങ്ങളും വലിയ സ്വപ്നങ്ങളുമുണ്ടെന്നും അവ പിന്തുടരണമെന്നും പാപ്പാ പറഞ്ഞു. അവരുടെ സ്വപ്നങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും, തങ്ങൾക്ക് ലഭിച്ച വിളിയെ മുഴുവനായി കുഴിച്ചു മൂടരുതെന്നും ഒരിക്കലും പരാജിതരാകരുതെന്നും പാപ്പാ അവരെ പ്രോൽസാഹിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.