ക്യൂബയിൽ എണ്ണ സംഭരണശാലയിലെ ദുരന്തം: ഇരകൾക്കു സാന്ത്വനമായി ഫ്രാൻസിസ് പാപ്പാ

ക്യൂബയിൽ, തുറമുഖപട്ടണമായ മത്തൻത്സാസിലെ വൻ ഇന്ധന സംഭരണശാലയിൽ ഉണ്ടായ അഗ്നിബാധ-സ്ഫോടന ദുരന്തത്തിൽ ഇരകളായവർക്കു സാന്ത്വനവുമായി ഫ്രാൻസിസ് പാപ്പാ. ദുരന്തത്തിൻറെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവരുടെ ചാരെ താനുണ്ടെന്ന് മാർപ്പാപ്പാ അറിയിച്ചു.

ദുരന്ത പശ്ചാത്തലത്തിൽ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ക്യൂബയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിൻറെ അദ്ധ്യക്ഷൻ ബിഷപ്പ് എമീലിയൊ അരാംഗെരൻ എച്ചെവെറീയയ്ക്ക് അയച്ച സന്ദേശത്തിൽ ആണ് ഫ്രാൻസിസ് പാപ്പാ ക്യൂബയിലെ ജനങ്ങളോടും ഈ അപകടത്തിനിരകളായവരുടെ കുടുംബങ്ങളോടുമുള്ള തൻറെ ആദ്ധ്യാത്മിക സാമീപ്യം ഉറപ്പു നൽകിയത്. വേദനയുടെ ഈ നിമിഷത്തിൽ അവർക്ക് ശക്തി നൽകാനും അഗ്നിശമനപ്രവർത്തനങ്ങൾക്കും അന്വേഷണ പ്രക്രിയയ്ക്കും താങ്ങാകാനും കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് പാപ്പാ അറിയിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരം എണ്ണ സംഭരണശാലയ്ക്ക് മിന്നലേറ്റതിനെ തുടർന്നുണ്ടായ തീപിടുത്തവും സ്ഫോടനവും ശനിയാഴ്‌ചയും തുടരുകയും ആളപയാമുൾപ്പടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും അഗ്നിശമന പ്രവർത്തകരിൽ 17 പേരെ കാണാതാവുകയും ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.