ക്യൂബൻ ഹോട്ടലിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ക്യൂബയിലെ ഹോട്ടലിൽ മേയ് ആറിന് നടന്ന സ്‌ഫോടനത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് എട്ടിന് വത്തിക്കാനിൽ വച്ചാണ് പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചത്.

“ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവർക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഉത്ഥിതനായ ക്രിസ്തു അവരെ സ്വർഗ്ഗത്തിലേക്കു നയിക്കുകയും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ” – പാപ്പാ പറഞ്ഞു. മേയ് ആറിന് രാവിലെ11 മണിയോടെയാണ് ക്യൂബയിലെ സരട്ടോഗ ഹോട്ടലിൽ സ്‌ഫോടനമുണ്ടായത്. വാതകചോർച്ചയാണ് കാരണമെന്നാണ് സർക്കാരിന്റെ നിഗമനം. ബിബിസി പുറത്തുവിട്ട വാർത്തയനുസരിച്ച്, സ്‌ഫോടനത്തിൽ 27 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് പകർച്ചവ്യാധി മൂലം രണ്ട് വർഷം അടച്ചിട്ടിരുന്ന ഹോട്ടൽ മേയ് 10 മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്. ഹോട്ടലിലെ 51 ജോലിക്കാരിൽ 11 പേർ കൊല്ലപ്പെടുകയും പരിക്കേറ്റ ആറ് പേർ ചികിത്സയിലുമാണ്. 13 പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.