
ഗാസ മുനമ്പിലെ ജനങ്ങൾ കടന്നുപോകുന്നത് തികച്ചും വേദനാജനകവും ആശങ്കാപരവുമായ അവസ്ഥയിലൂടെയാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ മെയ് 21 ന് അനുവദിച്ച പ്രഥമ പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിലാണ് ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പാപ്പ പരാമർശിച്ചത്.
ഗാസയിൽ മാനവികസഹായമെത്തിക്കുന്നതിന് അനുവദിക്കാനുള്ള തന്റെ അഭ്യർഥന താൻ പുതുക്കുന്നുവെന്ന് പാപ്പ പ്രസ്‌താവിച്ചു. ശത്രുത അവസാനിപ്പിക്കാനും പാപ്പ ഏവരോടും ആവശ്യപ്പെട്ടു. ഗാസയിൽ നടന്നുവരുന്ന സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും ഫലം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് അവിടെയുള്ള കുട്ടികളും വയോധികരും രോഗികളായ ആളുകളുമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പ്രഭാഷണം നടത്തിയ ശേഷം, വത്തിക്കാനിലെത്തിയ തീർഥാടകരെയും സന്ദർശകരെയും വിവിധ ഭാഷകളിൽ അഭിസംബോധന ചെയ്യവെയാണ് ഗാസയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരിശുദ്ധ പിതാവ് പ്രതിപാദിച്ചത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ നടത്തിയ നിരവധി പ്രഭാഷണങ്ങളിൽ പലതിലും പാപ്പ ഗാസ, യുക്രൈൻ തുടങ്ങിയ സംഘർഷഭരിതദേശങ്ങളെയും അവിടങ്ങളിൽ സാധാരണജനങ്ങൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും പരാമർശിച്ചിരുന്നു.
നമ്മുടെ പ്രത്യാശയായ ക്രിസ്തു എന്ന വിഷയത്തെ ആധാരമാക്കി, ജൂബിലിവർഷത്തിലേക്കായി തയ്യാറാക്കിയ പ്രഭാഷണപരമ്പരയിൽ, വിതക്കാരന്റെ ഉപമയെ (മത്തായി 13: 1-9) അധികാരിച്ചായിരുന്നു ഈ ബുധനാഴ്ചയിലെ ഉദ്‌ബോധനം. ഇന്ത്യയിൽ നിന്നുൾപ്പെടെ ഏതാണ്ട് നാൽപത്തിനായിരത്തോളം പേരാണ് ലെയോ പാപ്പയുടെ പ്രഥമ പൊതുകൂടിക്കാഴ്ച സമ്മേളനത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ഏതാനും മാസങ്ങളോളമായി ഗാസയിൽ മാനവികസഹായം എത്തിക്കുന്നതിൽ സന്നദ്ധസംഘടനകൾക്ക് തടസ്സം നേരിടുന്നുണ്ട്. ഗാസയുടെ പലയിടങ്ങളിലും ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്