എല്ലാവരെയും സഹോദരങ്ങളെപ്പോലെ കണ്ട് ശുശ്രൂഷിക്കണം: ഫ്രാൻസിസ് പാപ്പാ

സ്വാർത്ഥത വെടിഞ്ഞ് എല്ലാവരെയും സഹോദരങ്ങളെപ്പോലെ ശുശ്രൂഷിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ നാലിന് ഇറ്റാലിയൻ കോൺഫെഡറേഷനായ ‘ഫെഡർസാനിറ്റ’ യുടെ അംഗങ്ങളെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

“മറ്റുള്ളവരോട് കാണിക്കുന്ന സാമീപ്യം നമ്മുടെ സ്വാർത്ഥതയുടെ ചങ്ങലകൾ തകർക്കുന്നു. മറ്റുള്ളവരെ സഹോദരങ്ങളായി കണ്ട് പ്രവർത്തിക്കാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ദൈവം എപ്പോഴും സമീപസ്ഥനായിട്ടുള്ള ദൈവമാണ്. അവൻ എപ്പോഴും നമ്മോട് കൂടെയുണ്ട്. ദൈവം നമ്മോട് ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്. രോഗികളിലും വേദനിക്കുന്നവരിലും നമ്മെ തന്നെ കാണാൻ നമുക്ക് സാധിക്കണം. ഒരു വ്യക്തിയെ സുഖപ്പെടുത്തുന്നതിലൂടെ കർത്താവ് പുനഃസ്ഥാപിക്കുന്നത് അവന്റെ ആരോഗ്യം മാത്രമല്ല. പിന്നെയോ സമൂഹത്തിലെ അവന്റെ സ്‌ഥാനം കൂടിയാണ്”- പാപ്പാ പറഞ്ഞു. ആരോഗ്യമേഖല ധനം ലക്‌ഷ്യം വച്ച് പ്രവർത്തിക്കേണ്ട മേഖലയല്ല. എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് നമ്മൾ ഉറപ്പ് വരുത്തണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജനസംഖ്യയുടെ സാമൂഹികവും ആരോഗ്യപരവുമായ ഏകീകരണത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ കമ്പനിയാണ് ഫെഡർസാനിറ്റ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.