ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തൊമ്പതാം അപ്പസ്തോലിക സന്ദർശനം ആരംഭിച്ചു. ബഹ്റൈൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയും രാജാവിന്റെ മറ്റ് മൂന്ന് മക്കളും ചെറുമകനും ചേർന്ന്, ഫ്രാന്‍സിസ് പാപ്പയ്ക്ക് ബഹ്റൈനിലെ അവാലി സഖിർ എയർ ബേസിൽ വച്ചു ഔദ്യോഗികമായ സ്വീകരണം നൽകി.
ഇറ്റാലിയൻ സമയം രാവിലെ 9.40 ന് റോമിൽ നിന്ന് ബഹ്‌റൈനിലെ അവാലിയിലേക്ക് പാപ്പായെയും വഹിച്ചു കൊണ്ടുള്ള വിമാനം പുറപ്പെട്ടു. ബഹ്‌റൈനിലെ സമയം ഇറ്റലിയിലെ സമയത്തെക്കാൾ രണ്ട് മണിക്കൂർ മുന്നിലാണ്. റോമിൽ നിന്നും അവാലിയിലേക്ക് 4,228 കിലോമീറ്ററാണ് ദൂരം. അഞ്ച് മണിക്കൂർ നീളുന്ന ഈ യാത്രയിൽ പാപ്പാ ഇറ്റലി, ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദ്ദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് ബഹ്‌റൈനിലെത്തിയത്.
മാർപാപ്പ ആയശേഷം സന്ദർശിക്കുന്ന 58-മത്തെ രാജ്യമാണ് ബഹറിൻ. ആദ്യമായാണ് ഒരു മാർപാപ്പ ബഹ്‌റൈൻ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.