ഇടയരോടൊത്ത് വളരുന്ന സഭയാവുക: മഡഗാസ്കറിലെ സമർപ്പിതരോട് ഫ്രാൻസിസ് പാപ്പാ

ഐക്യം കാത്തുസൂക്ഷിക്കാനും മെത്രാന്മാരുമൊത്ത് പ്രവർത്തിച്ച് ഒരുമയുള്ള ഒരു സമൂഹമായി വളർന്നുവരാനും മഡഗാസ്കറിൽ നിന്നുള്ള സമർപ്പിത സമൂഹത്തോട് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു.

മഡഗാസ്കറിലെ ബിഷപ്പുമാർ ‘അദ് ലിമിന’ സന്ദർശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ, ഇറ്റലിയിൽ താമസിക്കുന്ന മഡഗാസ്കർ സ്വദേശികളായ പുരോഹിതരും, സന്യസ്തരുമായ സമർപ്പിത സമൂത്തെ വത്തിക്കാനിൽ സ്വീകരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തത്.

ഇന്നത്തെ സമൂഹങ്ങളിലും സഭയിൽ പോലും, വ്യക്തിപരമായ താല്പര്യങ്ങൾക്കാണ് പലപ്പോഴും മുൻ‌തൂക്കം കൊടുക്കുന്നതെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. മറ്റുള്ളവരെക്കുറിച്ച് അപകീർത്തിപരമായ കാര്യങ്ങൾ പറയുന്നത് ദൈനംദിന കാര്യമായി ഇന്ന് മാറിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവരെക്കുറിച്ച് നല്ലത് പറയാനും സമൂഹത്തിൽ വിഭജനചിന്തകൾ കൊണ്ടുവരുന്ന കുറ്റംപറച്ചിലുകൾ ഒഴിവാക്കാനും പാപ്പാ മഡഗാസ്കർ സമർപ്പിതരോട് ആവശ്യപ്പെട്ടു.

മഡഗാസ്കറിൽ നിന്നുള്ള സമർപ്പിതരുടെ ക്രിസ്തുവിനുള്ള സമർപ്പണം, യഥാർത്ഥ സന്തോഷം നൽകുന്ന സുവിശേഷത്തിന്റെ വെളിച്ചത്തിൽ ജീവിതം വ്യത്യസ്തമായ രീതിയിൽ ജീവിക്കാമെന്നതിന് തെളിവാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

പരസ്പരം സഹായമായി, ഒരുമിച്ചു സഞ്ചരിക്കാനും വിശുദ്ധരുടെ കാൽപ്പാടുകളിലൂടെ നടന്ന് വിശ്വാസത്തെ പുതുക്കാനും അഭിവൃദ്ധിപ്പെടുത്താനും പാപ്പാ മഡഗാസ്കർ സമർപ്പിത സമൂഹത്തെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.