ഉക്രൈൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മോസ്കോയിൽ വച്ച് പുടിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ

താൻ ഇപ്പോൾ ഉടൻ ഉക്രൈൻ സന്ദർശിക്കില്ലെന്നും എന്നാൽ റഷ്യൻ പ്രസിഡന്റ് തയ്യാറാണെങ്കിൽ മോസ്‌കോയിൽ വച്ച് അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ. യുദ്ധം തുടങ്ങി 20 ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ മുഖേന റഷ്യൻ പ്രസിഡന്റിനെ കാണാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും അനുകൂലമായ രീതിയിലുള്ള മറുപടി ലഭിച്ചിട്ടില്ല. മെയ് മൂന്നിന് പ്രസിദ്ധീകരിച്ച ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

കർദ്ദിനാൾ മൈക്കിൾ സെർനിയെയും കർദ്ദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയെയും സന്ദേശവാഹകരായി അയച്ചിരുന്നെന്നും പാപ്പാ പറഞ്ഞു. “ഇപ്പോൾ ഉടനെ കീവിലേക്ക് പോകാൻ ഉദ്ദേശമില്ല. ആദ്യം മോസ്കോയിൽ ചെന്ന് പുടിനെ കാണാനാണ് ആഗ്രഹിക്കുന്നത്. ഈ യുദ്ധം അവസാനിക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നുണ്ട്” – പാപ്പാ വ്യക്തമാക്കി.

ഫെബ്രുവരി 24-ന് റഷ്യ ഉക്രൈനിൽ സമ്പൂർണ്ണ അധിനിവേശം ആരംഭിച്ചതിനു ശേഷം താൻ ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ച കാര്യവും മാർപാപ്പ അനുസ്മരിച്ചു. ഫെബ്രുവരി 25-ന് റഷ്യൻ എംബസി സന്ദർശിച്ചെങ്കിലും എന്നാൽ അവിടെയുണ്ടായിരുന്നപ്പോൾ താൻ റഷ്യൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ചിട്ടില്ല എന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.