വി. ഫൗസ്റ്റീനയുടെ തിരുനാൾ ദിനത്തിൽ ഉക്രൈനായി മാധ്യസ്ഥം യാചിച്ച് ഫ്രാൻസിസ് പാപ്പാ

വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്കയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധയെ പ്രത്യേകം ഓർമ്മിക്കുകയും ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാൻ പ്രാർത്ഥിക്കുകയും ചെയ്ത് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതുപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യം പ്രത്യേകമായി അനുസ്മരിച്ചത്.

വിശുദ്ധ ഫൗസ്റ്റീനയിലൂടെ ദൈവം തന്റെ കാരുണ്യത്തിൽ രക്ഷ തേടണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു എന്ന് വിശ്വാസികളോട് പറഞ്ഞ പാപ്പാ ഉക്രൈനിലെ യുദ്ധത്തിന്റെ സാഹചര്യത്തെയും ഓർമിച്ചു. “ഹൃദയത്തെ മാറ്റാൻ കഴിയുന്ന ദൈവത്തിന്റെ കാരുണ്യത്തിലും സമാധാന രാജ്ഞിയുടെ മാതൃ മധ്യസ്ഥതയിലും നമുക്ക് ആശ്രയിക്കാം. രക്തസാക്ഷിയായ ഉക്രൈന് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്, സമാധാനത്തിന്റെ ദാനം എപ്പോഴും ദൈവത്തോട് ചോദിക്കാം.” പാപ്പാ ആഹ്വാനം ചെയ്തു.

ഉക്രൈനിലെ യുദ്ധം അവസാനിക്കുവാൻ നിരവധി തവണ പാപ്പാ നേതാക്കളോട് അഭ്യർത്ഥിക്കുകയും വിശ്വാസികളോട് പ്രാർത്ഥനാ സഹായം യാചിക്കുകയും ചെയ്തിരുന്നു. ഉക്രൈനിലെ അശരണരുടെയും യുദ്ധം അനാഥമാക്കിയ ബാല്യങ്ങളുടെയും മുഖങ്ങൾ ലോകത്തിനു മുൻപിൽ കൊണ്ടുവരുവാനും സമാധാന സ്ഥാപനത്തിനായി ശ്രമിക്കുവാനും പാപ്പാ മുൻകൈ എടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.