ഇക്വഡോറിൽ ഭൂകമ്പത്തിന് ഇരകളായവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ഭൂകമ്പത്തിന്റെ ഫലമായി ഇക്വഡോറിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രകൃതി ദുരന്തത്തിന് ഇരകളായവർക്കായി പ്രാർത്ഥനയും സമാശ്വാസവും നൽകി ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിൽ ആണ് പാപ്പാ ഇക്വഡോറിലെ വേദനിക്കുന്ന ജനങ്ങളോടുള്ള തന്റെ ആത്‌മീയ അടുപ്പം അറിയിച്ചത്.

“കഴിഞ്ഞ ദിവസം ഇക്വഡോറിൽ ഒരു ഭൂകമ്പം മരണങ്ങൾക്കും പരിക്കുകൾക്കും വലിയ നാശനഷ്ടങ്ങൾക്കും കാരണമായി. ഞാൻ ഇക്വഡോറിയൻ ജനതയുമായി അടുപ്പമുള്ളയാളാണ്, മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പുനൽകുന്നു,” പ്ലാസ ഡി സാൻ പെഡ്രോയിൽ തടിച്ചുകൂടിയ 25,000 വിശ്വാസികൾക്ക് മുമ്പായി ഫ്രാൻസിസ് പാപ്പാ വേദനയോടെ പറഞ്ഞു.

ശനിയാഴ്ച്ചയാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇക്വഡോറിനെ ഭീതിപ്പെടുത്തിയത്. ഗ്വായാസ് പ്രവിശ്യയിലെ ബലാവോ മുനിസിപ്പാലിറ്റിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തെക്കൻ ഇക്വഡോറിലും വടക്കൻ പെറുവിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ഇക്വഡോറിൽ 14 മരണങ്ങളും 380 ലധികം ആളുകൾക്ക് പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡസൻ കണക്കിന് വീടുകൾ തകരുകയും ചില പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.