40 വർഷത്തോളം തളർന്നുകിടന്ന സന്യസ്തയെ ധന്യയായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

40 വർഷത്തോളം തളർന്നുകിടന്ന സി. ജുവാനിറ്റ മെൻഡെസ് റൊമേറോയെ ധന്യയായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ. ടൈഫസ് ബാധിച്ച് തളർവാതം പിടിപെട്ട ഈ സന്യസ്ത, കോൺഗ്രിഗേഷൻ ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു.

“40 വർഷത്തോളം ഈ രോഗത്തെ അഭിമുഖീകരിക്കാൻ സി. ജുവാനിറ്റയെ സഹായിച്ചത് അവളുടെ വിശ്വാസം മാത്രമാണ്. ആത്മാക്കളുടെ രക്ഷക്കായി തന്റെ കഷ്ടപ്പാടുകൾ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അവൾ ജീവിച്ചു” – കോൺഗ്രിഗേഷൻ ഫോർ ദി കോസസ് ഓഫ് സെയിന്റ്സ് പറയുന്നു. രോഗക്കിടക്കയിലും സുവിശേഷമനുസരിച്ചുള്ള ഒരു ജീവിതമാണ് സി. ജുവാനിറ്റ നയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതത്തിൽ ദൈവം നൽകുന്ന സമാധാനത്തിൽ ആയിരിക്കാൻ ഈ സന്യസ്തക്ക് സാധിച്ചുവെന്ന് കോൺഗ്രിഗേഷൻ ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹം അറിയിച്ചു.

1937- ൽ വില്ലാന്യൂവ ഡി കോർഡോബയിലാണ് സി. ജുവാനിറ്റ ജനിച്ചത്. 1950- ൽ ടൈഫസ് ബാധിച്ച് തളർവാതം പിടിപെട്ട ജുവാനിറ്റ, 1963- ൽ പ്രത്യേക അനുമതി വാങ്ങിയാണ് കോൺഗ്രിഗേഷൻ ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തിലേക്ക് പ്രവേശിച്ചത്. 1966- ൽ ആദ്യ വ്രതവാഗ്ദാനവും 1973- ൽ നിത്യവ്രത വാഗ്ദാനവും നടത്തി.1990- ലാണ് സി. ജുവാനിറ്റ അന്തരിക്കുന്നത്. 2014- ൽ സ്പെയിനിലെ കോർഡോബ രൂപതയിലാണ് ഈ സന്യസ്തയുടെ നാമകരണ നടപടികൾ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.