നമ്മെ തന്നെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കുവാനും ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. മാർച്ചുമാസം ഇരുപത്തിയഞ്ചാം തീയതി സഭ മംഗളവാർത്താതിരുനാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ആണ് പാപ്പാ വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തത്.

ഉക്രൈൻ – റഷ്യ യുദ്ധം തുടങ്ങിയ കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ലോകത്തിലെ മെത്രാന്മാരോടൊന്നുചേർന്നുകൊണ്ട് സഭയെയും മനുഷ്യസമൂഹത്തെയും പ്രത്യേകമായി ഉക്രൈൻ – റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. ഇന്നും യുദ്ധത്തിന്റെ ദൈന്യതകൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ വർഷവും മാർച്ച് ഇരുപത്തിയഞ്ചിന് വീണ്ടും വിമലഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അതുവഴി സമാധാനവും ഐക്യവും വീണ്ടെടുക്കുവാനും പാപ്പാ ആഗോളതലത്തിൽ, വിശ്വാസികളെയും, സമൂഹങ്ങളെയും ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.