മുപ്പത്തിയൊമ്പതാം അപ്പസ്തോലികയാത്രയുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ ബഹ്റൈനിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 7.15-ഓടെയാണ് പാപ്പാ ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈനിൽ നടക്കുന്ന കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദങ്ങൾക്കും സഹവാസത്തിനുമായുള്ള ഫോറത്തിന്റെ സമാപനത്തിൽ പാപ്പാ പങ്കെടുക്കും.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടകനായി ബഹ്റൈനിലേക്ക് പുറപ്പെടുന്ന താൻ, വിവിധ നാഗരികതകളും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കണ്ടുമുട്ടലുകളുടെ പ്രാധാന്യത്തിന് സാക്ഷ്യം നൽകാനാണ് യാത്രയാകുന്നതെന്ന് പാപ്പാ ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തറെല്ലയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ എഴുതി.
ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്മാർക്കും ടെലിഗ്രാം സന്ദേശത്തിലൂടെ തന്റെ യാത്രയെക്കുറിച്ച് അറിയിച്ച പാപ്പാ ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് ദൈവാനുഗ്രഹങ്ങളും സമാധാനവും നേർന്നു.