കർദ്ദിനാൾ സോഡാനോയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ

മുൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ ആഞ്ചലോ സൊഡാനോയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്തു ഫ്രാൻസിസ് മാർപാപ്പ. മെയ് 31-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിന് കർദ്ദിനാൾ കോളേജ് ഡീനായ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയാണ് അദ്ധ്യക്ഷത വഹിച്ചത്. 85 വയസ്സുള്ള മാർപാപ്പ വീൽചെയറിൽ ഇരുന്നുകൊണ്ട് ശുശ്രൂഷകളിൽ പങ്കെടുത്തു. അന്തിമചടങ്ങുകൾക്ക് മാർപാപ്പയാണ് നേതൃത്വം നൽകിയത്. “പരിശുദ്ധ സിംഹാസനത്തോടുള്ള തന്റെ നീണ്ട വർഷത്തെ സേവനത്തിൽ, കർദ്ദിനാൾ സോഡാനോ ക്രിസ്തുവിൽ ഉറച്ചു വിശ്വസിക്കുകയും അവനെ വിശ്വസ്തതയോടെ അനുഗമിക്കുകയും ചെയ്‌തിരുന്നു. തികഞ്ഞ സ്നേഹത്തോടും സമർപ്പണത്തോടും കൂടിയാണ് അദ്ദേഹം സഭയെ സേവിച്ചത്” – പാപ്പാ പറഞ്ഞു.

2019 വരെ കോളേജ് ഓഫ് കർദ്ദിനാൾമാരുടെ ഡീൻ ആയി സേവനമനുഷ്ഠിച്ച വത്തിക്കാൻ നയതന്ത്രജ്ഞനാണ് കർദ്ദിനാൾ സോഡാനോ. മെയ് 27-ന് അന്തരിച്ച അദ്ദേഹത്തിന് 94 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ന്യുമോണിയ സ്ഥിരീകരിച്ച കർദ്ദിനാൾ മെയ് ഒൻപതു മുതൽ റോമിലെ കൊളംബസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.