കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപ തീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. കാനഡയിലേക്കുള്ള യാത്രയെക്കുറിച്ച് സംസാരിക്കവെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ യാത്രയുടെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്.

സാധാരണ രീതിയിൽ ഏതെങ്കിലും ഒരു രാജ്യത്തേക്കു നടത്തുന്ന യാത്രയോ, കത്തോലിക്കാ സമൂഹത്തെ പൊതുവിൽ സന്ദർശിക്കുക എന്നതിൽ നിന്ന് വ്യത്യസ്തമായി, തന്റെ കാനഡാ സന്ദർശനത്തിൽ തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിലാണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും ആ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്.

കാനഡയിലെ റെസിഡൻഷ്യൽ സ്കൂളുകളിൽ, അവിടുത്തെ തദ്ദേശീയ ജനതയുടെ സംസ്കാരത്തിന്റെ പല കാര്യങ്ങളും ഇല്ലാതാക്കുകയും കൊളോണിയലിസത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഒരു വിദ്യാഭ്യാസരീതിയും അദ്ധ്യയനവും നടപ്പിലാക്കുകയും ചെയ്തിരുന്നു. സ്കൂളുകൾ ഗവണ്മെന്റിന്റേതായിരുന്നെങ്കിലും അവയിൽ പലതും ക്രൈസ്തവ സഭയും സന്യസ്ത സഭകളുമാണ് നടത്തിയിരുന്നത്.

അനുരഞ്ജനത്തിന്റെയും പ്രശ്നപരിഹാരത്തിന്റെയും ഭാഗമായി പ്രഥമദേശങ്ങൾ (First Nations) എന്നറിയപ്പെടുന്ന തദ്ദേശീയരുൾപ്പെടെയുള്ള വിവിധ വിഭാഗം ആളുകളുടെ പ്രതിനിധിസംഘത്തെ ഫ്രാൻസിസ് പാപ്പാ മാർച്ച് ഏപ്രിൽ മാസങ്ങളിലായി വത്തിക്കാനിൽ സ്വീകരിക്കുകയും അവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എങ്കിലും പാപ്പാ കാനഡയിലെത്തി അവിടുത്തെ ജനങ്ങളോട് തന്റെ ഖേദം പ്രകടിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവർ വ്യക്തമാക്കിയതിനെ തുടർന്നാണ് പാപ്പാ ആരോഗ്യപരമായ ബുദ്ധിമുട്ടുകളുടെ നടുവിലും കാനഡയിലെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.