
വത്തിക്കാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവിൽ ബിഷപ്പുമാരുടെ സിനഡിനായുള്ള ജനറൽ സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.
മാർപാപ്പയുടെ പേരിൽ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരിട്ട് സഹായമെത്തിക്കുക എന്നതാണ് പാപ്പൽ അൽമോനറുടെ പ്രധാന ദൗത്യം. അഗസ്റ്റീനിയൻ സന്യാസ സഭാംഗമായ ബിഷപ്പ് മാരിൻ, സ്പെയിൻ സ്വദേശിയാണ്. കർദിനാൾ കൊൺറാഡ് ക്രാജെവ്സ്കിയുടെ ഒഴിവിലേക്കാണ് ഈ പുതിയ നിയമനം.
‘ഡിപ്പാർട്ട്‌മെന്റ് ഫോർ ദ സർവീസ് ഓഫ് ചാരിറ്റി’ എന്നറിയപ്പെടുന്ന ഈ വിഭാഗം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതബാധിതർക്കും ദരിദ്രർക്കും മാർപാപ്പയുടെ നേരിട്ടുള്ള കരുതലായി സഹായമെത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.




