യുദ്ധത്തിനു നടുവിൽ ക്രൈസ്തവ അനുരഞ്ജനം സമാധാനത്തിലേക്കുള്ള ഒരു പാതയാണ്: ഫ്രാൻസിസ് പാപ്പാ

ക്രൂരവും വിവേകശൂന്യവുമായ ആക്രമണത്തിന്റെ മധ്യത്തിൽ നിരവധി ക്രൈസ്തവർ പരസ്പരം പോരടിക്കുകയാണ് എന്നും സംഘർഷത്തിലായ ജനങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു മാർഗ്ഗവും സമയോചിതവുമാണ് ഭിന്നിച്ചുനിൽക്കുന്ന ക്രൈസ്തവർക്കിടയിലെ അനുരഞ്ജനം എന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധിസംഘവുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പരിശുദ്ധ പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിൽ ക്രൈസ്തവർ അനുരജ്ഞിതരാകേണ്ടതിന്റെ ആവശ്യകതയും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. യുദ്ധത്തിന്റെ മുന്നിൽ സംസാരിക്കാനും ചർച്ച ചെയ്യാനുമല്ല നാം ശ്രദ്ധിക്കേണ്ടത്, മറിച്ച് വേദനിക്കുന്നവരുടെ കൂടെ വിലപിക്കാനും പരസ്പരം സഹായിക്കാനും സ്വയംപരിവർത്തനം അനുഭവിക്കാനുമായിരിക്കണം എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, സ്വന്തം വീടും സ്വന്തം നാടും ഉപേക്ഷിക്കാൻ നിർബന്ധിതരായവർ എത്രമാത്രം കഷ്ടപ്പാടുകൾ സഹിച്ചിരിക്കുമെന്ന് പാപ്പാ ഖേദത്തോടെ ചൂണ്ടിക്കാട്ടി.

നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കേണ്ടതുണ്ടെന്നും ക്രിസ്ത്യാനികൾ എന്ന നിലയിൽ നാടുകടത്തപ്പെട്ടവരിലും, ദരിദ്രരിലും, മുറിവേറ്റവരിലും സന്നിഹിതനായിരിക്കുന്ന യേശുവിനോട് ഉപവി പ്രകടിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. ക്രിസ്തുവാണ് നമ്മുടെ സമാധാനമെന്നും തന്റെ മനുഷ്യാവതാരം, മരണം, ഉത്ഥാനം എന്നിവയിലൂടെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ശത്രുതയുടെയും ഭിന്നിപ്പിന്റെയും മതിലുകൾ അവൻ തകർത്തുവെന്നും പാപ്പാ പറഞ്ഞു. വിനയത്തോടും കൂടുതൽ ഭക്തിയോടും ധൈര്യത്തോടും പുതിയ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കാമെന്നും പാപ്പാ പങ്കുവച്ചു. സഹോദരങ്ങളായ വി. പത്രോസും അന്ത്രയോസും നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും ഒരുമിച്ചുള്ള നമ്മുടെ യാത്രയിലും ലോകം മുഴുവനും നല്ല ദൈവത്തിന്റെ അനുഗ്രഹം നമുക്കു വേണ്ടി നേടിത്തരുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.