നൈജീരിയയിലെ ഒൻഡോ സ്റ്റേറ്റിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ നടന്ന ആക്രമണത്തിൽ അമ്പതോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. ഈ കൂട്ടക്കൊല നടത്തിയ രണ്ടു പ്രതികളെ നൈജീരിയൻ സുരക്ഷാസേന അറസ്റ്റ് ചെയ്തു. നൈജീരിയയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ലിയോ ഇറബോർ പ്രാദേശികമാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.
“ഈ ഭീകരപ്രവർത്തനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്തു” – അബുജയുടെ ഡെയ്ലി ട്രസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും തങ്ങളെയും രാജ്യത്തെ മറ്റ് ആക്രമണങ്ങൾക്കു പിന്നിലുള്ളവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുമെന്നും നൈജീരിയൻ ജനറൽ പറഞ്ഞു.
വത്തിക്കാൻ ഏജൻസിയായ ഫിഡെസ് പറയുന്നതനുസരിച്ച്, ആഗസ്റ്റ് ഒൻപതിന് അൽ-ഖാസിം ഇദ്രിസ്, അബ്ദുൾഹലീം ഇദ്രിസ് എന്നിങ്ങനെ രണ്ട് കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒന്നിന്, കൂട്ടക്കൊല നടത്തിയതെന്നു പറയപ്പെടുന്ന മറ്റ് നാലു പേരെ അറസ്റ്റ് ചെയ്തതായി നൈജീരിയൻ സൈന്യം വെളിപ്പെടുത്തിയിരുന്നു. സൈനികസേനയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത ഓപ്പറേഷനു ശേഷമാണ് അറസ്റ്റ്. കോഗി സംസ്ഥാനത്തെ എയ്ക പട്ടണത്തിലാണ് ഈ ഓപ്പറേഷൻ നടന്നതെന്ന് ഫിഡെസ് ചൂണ്ടിക്കാട്ടുന്നു. ഇദ്രിസ് അബ്ദുൾ മാലിക് ഒമൈസ, മൊമോഹ് ഒട്ടോഹു അബൂബക്കർ, അലിയു യൂസഫ് ഇറ്റോപ, ഔവൽ ഇസ്ഹാഖ് ഒനിമിസി എന്നിവരും അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിനു മുമ്പ് പ്രതികൾക്ക് താമസ സൗകര്യം ഒരുക്കിയ ഒരാളെയും അറസ്റ്റ് ചെയ്തതായി ഒൻഡോ സംസ്ഥാന ഗവർണർ അരകുൻറിൻ അകെരെഡോലു പറഞ്ഞു.
2021-ൽ നൈജീരിയയിൽ കുറഞ്ഞത് 4,650 ക്രൈസ്തവരും 2022-ന്റെ ആദ്യ മൂന്നു മാസങ്ങളിൽ 900-ഓളം ക്രൈസ്തവരും വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പൺ ഡോർസ് എന്ന എൻജിഒ-യുടെ കണക്കനുസരിച്ച്, ലോകത്തിൽ ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം വംശഹത്യയാണെന്ന് ചില മാനുഷികസംഘടനകളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.