അറുപതോളം രാജ്യങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ

ലോകമെമ്പാടും ദുരിതങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾക്ക് എപ്പോഴും സഹായമായി നിലകൊണ്ടിട്ടുള്ള പേപ്പൽ ഫൗണ്ടേഷൻ ചാരിറ്റി സംഘടന ഒരു കോടി നാൽപതു ലക്ഷം ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ചു. ഏകദേശം അറുപതോളം രാജ്യങ്ങളിലായി 116 പദ്ധതികൾക്കാണ് ഇതുമൂലം സഹായങ്ങൾ ലഭിക്കുക. വി. ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ സമയങ്ങളിൽ 2800 ലധികം പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 250 മില്യൺ ഡോളറിലധികം അനുവദിച്ചിട്ടുണ്ട്.

വികസ്വര രാജ്യങ്ങളിൽ പരിശുദ്ധ പിതാവിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ. ശുദ്ധജല ലഭ്യത, സ്കൂളുകളുടെ നിർമ്മാണവും നവീകരണവും, പള്ളികളുടെയും സെമിനാരികളുടെയും പുനരുദ്ധാരണം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിർമ്മിക്കൽ, പ്രായമായ പുരോഹിതരുടെ പരിചരണം എന്നിവ ഈ പിന്തുണയിൽ ഉൾപ്പെടുന്നതായി സംഘടന അറിയിച്ചു.

ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളനാണ് ട്രസ്റ്റ് ചെയർമാൻ. ഫൗണ്ടേഷന്റെ പ്രസിഡന്റ് എഡ്‌വേഡ്‌ ഫിറ്റ്സജരാൾഡ്, ക്രിസ്തുവിന്റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്നു വെളിപ്പെടുത്തി. നിക്ഷേപങ്ങൾ, ദുർബലരെ പരിപാലിക്കുന്നതിനും സഭയെ ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളിൽ സുവിശേഷത്തിന്റെ പ്രത്യാശ പങ്കിടുന്നതിനുമുള്ള പ്രാർഥനാപരമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. റോമിൽ ഉപരിപഠനത്തിനായി എത്തുന്ന സെമിനാരിക്കാരെയും വൈദികരെയും സന്യസ്തരെയും സംഘടന സ്കോളർഷിപ്പുകൾ നൽകിയും സഹായിക്കുന്നുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.