
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട കുഷ്ഠരോഗ ബാധിതർക്ക് കരുതലുമായി വിയറ്റ്‌നാമിലെ സന്യാസിനിമാർ നടത്തുന്ന ശുശ്രൂഷകൾ ലോകത്തിന് മാതൃകയാകുന്നു. വിയറ്റ്‌നാമിലെ വിദൂര ഗ്രാമങ്ങളിൽ കഴിയുന്ന രോഗികളെ തേടിയെത്തി, അവർക്ക് ആത്മവിശ്വാസവും ചികിത്സയും നൽകുന്നത് സന്യാസിനിമാരാണ്.
വിയറ്റ്‌നാമിലെ വിവിധ സന്യാസിനീ സമൂഹങ്ങളിൽ നിന്നുള്ള സന്യാസിനിമാർ പതിറ്റാണ്ടുകളായി ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ മൂലം കുടുംബങ്ങൾ പോലും ഉപേക്ഷിച്ചവരെയാണ് ഇവർ പരിചരിക്കുന്നത്. മുറിവുകൾ വെച്ചുകെട്ടുന്നതിനൊപ്പം അവർക്ക് ഭക്ഷണവും വസ്ത്രവും കുട്ടികൾക്ക് വിദ്യാഭ്യാസവും സന്യാസിനികൾ ഉറപ്പാക്കുന്നു.
2025 ൽ, രാജ്യവ്യാപകമായി 38 പുതിയ കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വാർഷിക സംഖ്യയാണിത്. 2012 നും 2016 നും ഇടയിൽ, രാജ്യത്തുടനീളം 1,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തുടനീളം ഏകദേശം 6,000 ആളുകൾ കുഷ്ഠരോഗത്തിന്റെ നീണ്ടുനിൽക്കുന്ന അനന്തരഫലങ്ങളുമായി ജീവിക്കുന്നു. പലരും ബാക്ടീരിയ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും രോഗം മൂലമുണ്ടാകുന്ന കഠിനമായ വൈകല്യങ്ങളോ വിട്ടുമാറാത്ത വേദനയോ അനുഭവിക്കുന്നു.




