വൈകല്യങ്ങളുള്ള കുട്ടികളെ സേവിക്കുന്ന സന്യാസിനിക്ക് അമേരിക്കൻ കത്തോലിക്കാ ബഹുമതി

അമേരിക്കൻ കത്തോലിക്കർക്കു നൽകുന്ന ഏറ്റവും പുരാതനവും അഭിമാനകരവുമായ ബഹുമതികളിലൊന്നായ ‘ലെറ്ററെ മെഡൽ’ പുരസ്‌കാരത്തിന് അർഹയായി മേഴ്‌സി സന്യാസിനി, സി. റോസ്മേരി കോണലി. വൈകല്യമുള്ള വ്യക്തികൾക്കിടയിൽ സി. റോസ്മേരി കോണലി നടത്തിയ സ്തുത്യർഹ സേവനങ്ങളെ മാനിച്ചാണ് ബഹുമതി സമ്മാനിച്ചത്.

ചിക്കാഗോയുടെ തെക്കുഭാഗത്തുള്ള മിസെറികോർഡിയ ഫൗണ്ടേഷൻ ബോർഡിന്റെ ചെയർമാനാണ് 92 -കാരിയായ സി. റോസ്‌മേരി. ജനിച്ച് ആറു വയസ് വരെ പ്രായമുള്ള, വൈകല്യങ്ങളുള്ള കുട്ടികളെ സംരക്ഷിക്കുകയാണ് ഈ സന്യാസിനി. 600-ലധികം കുട്ടികൾക്കും മുതിർന്ന താമസക്കാർക്കും 140-ലധികം കുടുംബങ്ങൾക്കും സേവനം നൽകുന്ന തലത്തിലേക്ക് തന്റെ പ്രവർത്തനങ്ങളെ വളർത്താൻ ഈ സന്യാസിനിക്ക് കഴിഞ്ഞിട്ടുണ്ട്.

1997-ൽ നോട്രെ ഡാമിൽ നിന്ന് ഉൾപ്പെടെ ഒമ്പത് ഓണററി ബിരുദങ്ങൾ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. ഏണസ്റ്റ് ആൻഡ് യങ്ങിൽ നിന്നുള്ള ഇല്ലിനോയിസ് എന്റർപ്രണർ ഓഫ് ദ ഇയർ അവാർഡ്, ഒരു കെയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് എന്നിവ, അമേരിക്കയിലെ ഏറ്റവും കരുതലുള്ള ആളുകളിൽ ഒരാളായി ഈ സന്യാസിനിയെ എടുത്തുകാട്ടുന്നതിനുള്ള തെളിവുകളായിരുന്നു.

“തന്റെ സ്വഭാവഗുണവും കൃപയും പ്രതിഭയും കൊണ്ട് സി. റോസ്മേരി മിസെറികോർഡിയ നിവാസികൾക്ക് – അത്ഭുതകരമായ ദൈവത്തിന്റെ മക്കളെന്ന നിലയിൽ – അവർക്ക് അർഹമായ ജീവിതനിലവാരവും അവസരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തി” – നോട്രെ ഡാമിന്റെ പ്രസിഡന്റ് ഫാ. ജോൺ ജെങ്കിൻസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.