ഏറ്റവും കൂടുതൽ ഐ.എസ് ആക്രമണങ്ങൾ നടക്കുന്നത് നൈജീരിയയിലെന്ന് റിപ്പോർട്ട്

തീവ്രവാദത്തെക്കുറിച്ചുള്ള ഒരു ഡേറ്റാ പ്രോസസ്സിംഗ് ഏജൻസിയായ ജിഹാദ് അനലിറ്റിക്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന രാജ്യമാണ് നൈജീരിയ. 2022 ജനുവരി മുതൽ നൈജീരിയയിൽ 162 ആക്രമണങ്ങളാണ് ഐ.എസ് തീവ്രവാദികൾ നടത്തിയത്. ഇറാഖിലാകട്ടെ 120 ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. നൈജീരിയയിലെ തീവ്രവാദ ആക്രമണങ്ങളിൽ 75 ശതമാനവും വടക്കുകിഴക്കൻ മേഖലയിലാണ് നടക്കുന്നത്.

ഈ റിപ്പോർട്ട് പറയുന്നതനുസരിച്ച്, 2022 -ന്റെ തുടക്കം മുതൽ ഐ.എസ് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പകുതിയും ആഫ്രിക്കയിലായിരുന്നു. അതേ സമയം ഐ.എസ് -ന്റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) ഇപ്പോൾ ഏറ്റവും സജീവമായിരിക്കുന്നത് നൈജീരിയയിലാണ്. “ഈ ആക്രമണങ്ങൾ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായി. രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഈ മേഖലയിൽ പലായനം ചെയ്തിട്ടുണ്ട്” – റിപ്പോർട്ട് കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം തീവ്രവാദം വർദ്ധിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാകുകയും ചെയ്തിട്ടും നൈജീരിയയിലേക്ക് ഒരു വലിയ ആയുധവിൽപനയ്ക്ക് അമേരിക്ക കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയതായി ഐ.സി.സി അടുത്തിടെ റിപ്പോർട്ട് ചെയ്തു. കൂടാതെ, 2021 -ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (സിപിസി) പട്ടികയിൽ നിന്ന് നൈജീരിയയെ യുണൈറ്റഡ് സ്റ്റേറ്റ്സ് നീക്കം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി അലക് ബ്ലിങ്കന്റെ സന്ദർശനവേളയിലാണ് ഈ നീക്കം നടന്നത്. ഇത് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ നിരീക്ഷകരുടെ വ്യാപകമായ വിമർശനത്തിന് ഇടയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.