നൈജീരിയയുടെ കൃഷിയിടങ്ങൾ ശ്മശാനഭൂമിയായി മാറുന്നു

നൈജീരിയയിൽ സമാധാനപരമായി ജീവിക്കുന്ന ക്രിസ്ത്യൻ സമൂഹങ്ങളുടെ കൃഷിയിടങ്ങൾ ശ്മശാനഭൂമിയായി മാറുകയാണ്. ഫുലാനി തീവ്രവാദികൾ ക്രിസ്ത്യൻ കർഷകരെയും കത്തോലിക്കാ പുരോഹിതന്മാരെയും ഇപ്പോൾ പരമ്പരാഗത ഭരണാധികാരികളെയും ലക്ഷ്യമിട്ടു നടത്തുന്ന ആക്രമണങ്ങളാണ് ഇവരുടെ സമാധാനം നിറഞ്ഞ ജീവിതത്തെ കണ്ണീരിൽ കുതിർന്നതാക്കി മാറ്റുന്നത്. ക്രിസ്ത്യാനികളെ തുടച്ചുനീക്കുക, ക്രിസ്ത്യൻ കർഷക സമൂഹങ്ങളിൽ ഇസ്ലാമിക ഖിലാഫത്ത് സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫുലാനി തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുന്നത്.

രണ്ട് ക്രിസ്ത്യൻ പരമ്പരാഗത ഭരണാധികാരികൾ അടുത്തിടെ തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. അവരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. സമാധാനപരമായി കഴിഞ്ഞിരുന്ന ഒവോ കൗണ്ടിയിലെ പരമ്പരാഗത ഭരണാധികാരിയെയും ക്രൈസ്തവരെയും ലക്ഷ്യം വച്ചാണ് ഫുലാനി തീവ്രവാദികൾ അടുത്തിടെ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഡ്രൈവർക്കു നേരെ വെടിയുതിർക്കുകയും പ്രാദേശിക നേതാവിനെയും മറ്റു മൂന്നു പേരെയും തട്ടികൊണ്ടുപോകുകയും ചെയ്തു. തട്ടികൊണ്ട് പോകപ്പെട്ടവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

ഗ്രാമങ്ങളിലെ പരമ്പരാഗത നേതാക്കൾ ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് എതിരെ സംസാരിച്ചിരുന്നു. ഇതാണ് ഇവർക്കെതിരെ ആക്രമണം നടത്തുവാൻ തീവ്രവാദികളെ പ്രേരിപ്പിച്ച ഘടകം. പലപ്പോഴും ഇങ്ങനെ തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ മോചനത്തിനായി വലിയ മോചനദ്രവ്യം തീവ്രവാദികൾ ആവശ്യപ്പെടുന്നുണ്ട്. ഈ തുക ആയുധങ്ങളും മറ്റും വാങ്ങുന്നതിനാണ് ഇവർ ഉപയോഗിക്കുന്നത്. കൂടാതെ ക്രൈസ്തവരുടെ നേരെയുള്ള ആക്രമണം നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായിട്ടാണെന്ന് ജനങ്ങൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.