മതഗൽപ്പാ രൂപതയുടെ സെമിനാരി കണ്ടുകെട്ടി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം

മതഗൽപ്പാ രൂപതയിൽപെട്ട സാൻ ലൂയിസ് ഗോൺസാഗ ഫിലോസഫി മേജർ സെമിനാരി, നിക്കരാഗ്വൻ സ്വേച്ഛാധിപത്യം കണ്ടുകെട്ടിയതായി വെളിപ്പെടുത്തി ഗവേഷക മാർത്ത പട്രീഷ്യ മോളിന. നാടുകടത്തപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ രൂപതയായിരുന്നു മതഗൽപ്പാ. 2024 ഡിസംബർ മുതലുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഡാനിയൽ ഒർട്ടെഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം കത്തോലിക്കാ സഭയ്ക്ക് നേരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ ആണ്.

രൂപതയുടെ ഹൃദയമാണ് രൂപീകരണ ഭവനം. പൗരോഹിത്യ രൂപീകരണം പൂർണ്ണമായും നിർത്തലാക്കാനാണ് ഏകാധിപത്യ ഭരണകൂടം ഉദ്ദേശിക്കുന്നത്. ഈ കണ്ടുകെട്ടലിന്റെ ലക്ഷ്യം മതഗൽപ്പാ രൂപതയെ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യുക എന്നത് തന്നെയാണ്. ഇന്നലെ മുതൽ, അവർ രൂപതയിലെ വൈദികരുടെ മേലുള്ള നിരീക്ഷണവും വർധിപ്പിച്ചിരിക്കുകയാണ്” ജനുവരി 20-ന് മോളിന തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.

നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസ പറയുന്നതനുസരിച്ച്, കണ്ടുകെട്ടിയ സമയത്ത് സെമിനാരിയിൽ ഏകദേശം 30 വൈദികാർഥികൾ ഉണ്ടായിരുന്നു. സെമിനാരിക്ക് പുറമേ, ജനുവരി 16 വ്യാഴാഴ്ച, മതഗൽപ്പാ രൂപതയുടെ ഉടമസ്ഥതയിലുള്ള ലാ കാർട്ടുജ പാസ്റ്ററൽ സെന്ററും ഭരണകൂടം കണ്ടുകെട്ടി. “കണ്ടുകെട്ടിയ കെട്ടിടങ്ങൾ ഭരണകൂടം ഒരു പൊതുകെട്ടിടമാക്കി മാറ്റാൻ ശ്രമം നടത്തും. അല്ലെങ്കിൽ അവർ ആ സ്വത്തുക്കൾ വിൽക്കുകയോ ഒരു സ്കൂളാക്കി മാറ്റുകയോ ചെയ്യും. ഈ അധിനിവേശത്തിന്റെ ആത്യന്തികലക്ഷ്യം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല” മോളിന വെളിപ്പെടുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.