നിക്കരാഗ്വൻ മെത്രാന്റെ ഭാവി അനിശ്ചിതത്വത്തിൽ: പ്രാർത്ഥനയോടെ വിശ്വാസികൾ

നിക്കരാഗ്വയിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്ന ബിഷപ്പ് റൊളാന്റോ അൽവാരസിന്റെ വിധി അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യത്തുടനീളമുള്ള ഇടവകകളിൽ പ്രാർത്ഥനയുടെയും ദിവ്യകാരുണ്യ ആരാധനയുടെയും ദിനം ആചരിച്ചു. ആഗസ്റ്റ് 7-15 തീയതികളിൽ നടക്കുന്ന ദേശീയ മരിയൻ കോൺഗ്രസിന്റെ ഭാഗമായാണ് പ്രാർത്ഥനാ ദിനാചരണം നടന്നത്.

നിക്കരാഗ്വയിൽ ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്ന ബിഷപ്പ് അൽവാരസിന്റെ വിധി അനിശ്ചിതത്വത്തിൽ തുടരുകയാണ്. രാജ്യത്തെ കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ സർക്കാർ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയത്. ഒരു കൂട്ടം സായുധ പോലീസ് ഉദ്യോഗസ്ഥർ തന്നെ വളയുമ്പോൾ ബിഷപ്പ് അൽവാരസ് മുട്ടുകുത്തി കരുണയ്ക്കായി യാചിക്കുന്നതു കാണിക്കുന്ന ഒരു ചിത്രം ലോകമെമ്പാടും വൈറലായിരുന്നു.

ആഗസ്റ്റ് നാലിന് ബിഷപ്പ് അൽവാരസിനെയും ആറ് വൈദികരെയും, ആറ് അൽമായ കത്തോലിക്കരെയും ദിവ്യബലി അർപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ഇടവക വസതിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ജനങ്ങൾക്കെതിരെ അക്രമം നടത്താനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും മാധ്യമങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളും ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിഷപ്പ് അൽവാരസിനെയും അധികാരികൾ തടവിലാക്കിയിരിക്കുന്നത്.

മെത്രാന്മാരുടെയും, വൈദികരുടെയും പീഡനമുൾപ്പെടെ നിരവധി ആക്രമണങ്ങൾക്കും സഭാ നേതൃത്വങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾക്കും കത്തോലിക്കാ സഭ ഇപ്പോഴും ഇരയാക്കപ്പെടുന്നു. ആഗസ്റ്റ് നാലിന് ബിഷപ്പ് അൽവാരെസിന്റെ അറസ്റ്റിന് ശേഷം, മറ്റൊരു കത്തോലിക്കാ റേഡിയോ സ്റ്റേഷനും, നൂറോളം എൻജിഒകളും അടച്ചുപൂട്ടിക്കൊണ്ട് നിക്കരാഗ്വൻ ഗവൺമെന്റ് രാജ്യത്തിനകത്ത് കത്തോലിക്കാ ശബ്ദത്തെ നിശബ്ദമാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.