മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് മാവേലിക്കര രൂപതയുടെ പുതിയ മെത്രാന്‍

മാവേലിക്കര മലങ്കര കത്തോലിക്കാ രൂപതയുടെ നിയുക്ത മെത്രാനായി മാത്യൂസ് മാര്‍ പോളികാര്‍പ്പോസിനെ നിയമിച്ചു. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ നടത്തി.

1983 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ച മാര്‍ പോളികാര്‍പ്പോസ് ഫ്രഞ്ച് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തിരുനെല്‍വേലിയിലെ എംഎസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രിന്‍സിപ്പല്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം, കേരള യൂണിവേഴ്‌സിറ്റിയിലെ ഫ്രഞ്ച്, ലാറ്റിന്‍ ഭാഷകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവല്ല അതിരൂപതയുടെ ചാന്‍സിലര്‍, കാറ്റിക്കിസം ഡയറക്ടര്‍, കാറ്റെക്കറ്റിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍, സെന്റ് മേരീസ് മലങ്കര സെമിനാരി പ്രൊഫസര്‍ തുടങ്ങിയ മേഖലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാനായി സേവനം അനുഷ്ഠിക്കവെയാണ് പുതിയ നിയമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.