ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റായി ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി‌ബി‌സി‌ഐ) പുതിയ പ്രസിഡന്റായി ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ തെരഞ്ഞെടുത്തു. നിലവിൽ തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമാണ് അദ്ദേഹം.

മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസായിരിന്നു 2018-2022 കാലയളവിൽ ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ടിരുന്നത്. ബംഗളുരുവിൽ നടന്നുവരുന്ന ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഇന്നാണ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഉണ്ടായത്.

1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 30-ന് അദ്ദേഹത്തെ എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. മാർപാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുന്ന റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സില്‍ ഉപദേശകന്‍ കൂടിയാണ് മാര്‍ ആന്‍ഡ്രൂസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.