ഹോളോകോസ്റ്റിന്റെ പറഞ്ഞറിയിക്കാനാവാത്ത ക്രൂരത ഒരിക്കലും ആവർത്തിക്കരുത്: ഫ്രാൻസിസ് പാപ്പാ

വ്യാഴാഴ്ച അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആഘോഷിക്കാൻ ലോകം ഒരുങ്ങുമ്പോൾ, നാസി ഭരണകൂടത്തിന്റെ കൈകളാൽ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് ജൂതന്മാരെക്കുറിച്ച് യുവതലമുറയെ ഓർമ്മിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു.

“ഈ പറഞ്ഞറിയിക്കാനാവാത്ത ക്രൂരത ഒരിക്കലും ആവർത്തിക്കരുത്” – ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

1945 ജനുവരി 27 -ന് ഓഷ്‌വിറ്റ്‌സ്-ബിർകെനൗ ഡെത്ത് ക്യാമ്പിന്റെ വിമോചനദിനത്തിലാണ് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആചരിക്കുന്നത്. ദശലക്ഷക്കണക്കിന് യഹൂദന്മാരെയും വിവിധ ദേശീയതകളിലും മതവിശ്വാസങ്ങളിലും പെട്ടവരെ ഉന്മൂലനം ചെയ്ത കാര്യം ലോകം ഓർക്കണമെന്ന് മാർപാപ്പ പറഞ്ഞു.

യൂറോപ്പിലെ ഏകദേശം 6 ദശലക്ഷത്തോളം ജൂതന്മാരെ അല്ലെങ്കിൽ ഭൂഖണ്ഡത്തിലെ ജൂത ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും നാസി ഭരണകൂടത്തിന്റെ കൈകളിലൂടെ സംഭവിച്ച വംശഹത്യയിൽ പാപ്പാ തന്റെ അഗാധദുഃഖം രേഖപ്പെടുത്തി. “ഇത് കഷ്ടപ്പെടുന്ന ഒരു ജനതയാണ്. അവർ പട്ടിണിയും വലിയ ക്രൂരതയും അനുഭവിച്ചു, അവർ സമാധാനത്തിന് അർഹരാണ്.”

ഫ്രാൻസിസ് മാർപാപ്പ എല്ലാവരോടും പ്രത്യേകിച്ച്, വിദ്യാഭ്യാസകരോടും കുടുംബങ്ങളോടും മനുഷ്യചരിത്രത്തിലെ ഈ ഇരുണ്ട അധ്യായത്തിലൂടെ ഭീകരതയെക്കുറിച്ചുള്ള അവബോധം യുവതലമുറയിൽ വളർത്തിയെടുക്കണമെന്ന് അഭ്യർത്ഥിച്ചു. “ഇത് ഒരിക്കലും മറക്കാൻ പാടില്ല. അതുവഴി മനുഷ്യന്റെ അന്തസ്സ് ഒരിക്കലും ചവിട്ടിമെതിക്കപ്പെടാത്ത ഒരു ഭാവി കെട്ടിപ്പടുക്കാൻ കഴിയും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.