അറസ്റ്റ് ചെയ്ത കത്തോലിക്കാ വൈദികനെ മ്യാന്മർ സൈന്യം മോചിപ്പിച്ചു

സൈന്യം അറസ്റ്റ് ചെയ്ത മ്യാന്മറിലെ ഐരാവഡി ഡിവിഷനിലെ പാഥെയ്ൻ രൂപതയിലെ ഫാ. റിച്ചാർഡ് നെയ് സോ ഓങ്ങിനെ ദൈവാലയ നേതൃത്വത്തിന്റെ മദ്ധ്യസ്ഥതയെ തുടർന്ന് മ്യാന്മർ സൈന്യം വിട്ടയച്ചു. അറസ്റ്റിലായി ഒമ്പതു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 19 -നാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഏപ്രിൽ 10 -ന് ഓശാന ഞായറാഴ്ചയാണ് ഷാർജ് ഗ്രാമത്തിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ ദൈവാലയത്തിൽ സൈന്യം നടത്തിയ റെയ്ഡിനിടെ ഫാ. റിച്ചാർഡിനെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റിലായവരിൽ മറ്റ് 13 പേരും ഉൾപ്പെടുന്നു. മറ്റൊരു വൈദികൻ ഉൾപ്പെടെ അറസ്റ്റിലായ മറ്റ് പന്ത്രണ്ടു പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം ഏപ്രിൽ പത്തിനു തന്നെ വിട്ടയച്ചിരുന്നു. പുലർച്ചെ മൂന്നു മണിയോടെ ഓശാന ഞായറാഴ്ചയുടെ ആഘോഷങ്ങൾക്കായി ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ഡസൻ കണക്കിന് സൈനികർ എത്തി അവിടെയുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തത്.

2021 ഫെബ്രുവരിയിലെ ഒരു അട്ടിമറി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കിയതിനു ശേഷം സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് മ്യാന്മർ. 2021 മെയ് മുതൽ പതിനൊന്ന് കത്തോലിക്കാ വൈദികരാണ് രാജ്യത്തുടനീളം അറസ്റ്റിലായത്. 100 സൈനികർ മാൻഡലെയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ വളപ്പിൽ റെയ്ഡ് നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഫാ. റിച്ചാർഡിന്റെ അറസ്റ്റ്. ആർച്ചുബിഷപ്പ് ഹൗസ് ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളിലും അവർ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.