15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ നീക്കവുമായി ഫ്രഞ്ച് പ്രസിഡന്റ്

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ നീക്കവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഫ്രാൻസിലെ ഒരു മിഡിൽ സ്കൂളിൽ നടന്ന മാരകമായ കത്തി ആക്രമണം കുട്ടികളിൽ സോഷ്യൽ മീഡിയയുടെ മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടതിനെത്തുടർന്നാണിത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള പദ്ധതികൾ പ്രസിഡന്റ് മക്രോൺ പ്രഖ്യാപിച്ചു.

“15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നു. പ്ലാറ്റ്‌ഫോമുകൾക്ക് പ്രായം പരിശോധിക്കാനുള്ള കഴിവുണ്ട്. അത് ചെയ്യുക.” ജൂൺ പത്തിന് മക്രോൺ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. ജൂൺ പത്തിന് ഫ്രാൻസിലെ നോജെന്റിലുള്ള സ്കൂളിന് പുറത്ത് പതിവ് ബാഗ് പരിശോധനയ്ക്കിടെ 14 വയസ്സുള്ള ഒരു വിദ്യാർഥി 31 വയസ്സുള്ള ഒരു അധ്യാപക സഹായിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് മക്രോണിന്റെ പ്രഖ്യാപനം.

ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് അപലപിച്ചു, മറ്റൊരു പോസ്റ്റിൽ പ്രസിഡന്റ് എഴുതി: “രാജ്യം ദുഃഖത്തിലാണ്, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സർക്കാർ സജ്ജമാണ്.”

ഫ്രാൻസ് 24 ൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം, സ്കൂളുകളിലെ മുറിവേൽപ്പിക്കുന്ന ആയുധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അടുത്തിടെ 15% വർധനവും യുവജന കുറ്റകൃത്യങ്ങളിൽ പൊതുവായ വർധനവും രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ട സ്ത്രീ ഒരു കൊച്ചുകുട്ടിയുടെ അമ്മയായിരുന്നു, സെപ്റ്റംബർ മുതൽ സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു.

ഫ്രാൻസിന് പുറമേ, സ്‌പെയിനും ഗ്രീസും സമാനമായ കുട്ടികളുടെ സംരക്ഷണ നയങ്ങൾ അതത് രാജ്യങ്ങളിൽ നടപ്പിലാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് യൂറോന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.