മതപീഡനത്തിന്റെ പേരിൽ ലോകമെമ്പാടുമായി പലായനം ചെയ്തത് 100 മില്യൺ ആളുകൾ

യുദ്ധം, മതപീഡനം, രാഷ്ട്രീയ അസ്ഥിരത എന്നിവ മൂലം ലോകമെമ്പാടുമായി ഏകദേശം 100 ദശലക്ഷം ആളുകളാണ് പലായനം ചെയ്‌തിട്ടുള്ളത്‌. 58 രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ള രാജ്യം മ്യാന്മറാണ്.

മ്യാന്മറിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളാണ് കയാ, കാരെൻ, ചിൻ, കാച്ചിൻ. ഇവിടെ 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ സൈന്യം ഭരണം ഏറ്റെടുത്തതു മുതൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിച്ചു. ഭരണസമിതിയുടെ രാഷ്ട്രീയ അസ്ഥിരതയും അതുപോലെ ബുദ്ധമതത്തിന് അവർ നൽക്കുന്ന പിന്തുണയുമാണ് ഈ ആക്രമണങ്ങൾക്കു കാരണം.

ഉത്തര കൊറിയയിൽ നിന്നും ഏതാനും ക്രൈസ്തവർ വിശ്വാസം സംരക്ഷിക്കാനായി ചൈനയിലേക്ക് പലായനം ചെയ്‌തിരുന്നു. എന്നാൽ കോവിഡ് പകർച്ചവ്യാധി ചൈനയിലെ സ്ഥിതിഗതികളെ വഷളാക്കി. തുടർന്ന് ഉത്തര കൊറിയയിൽ നിന്നുള്ള ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിലുള്ള അവഹേളനത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഭീഷണിയിലായി. മാത്രമല്ല, ഓൺലൈനായി പ്രാർത്ഥനകൾ നടത്തിയിരുന്ന ക്രൈസ്തവരും കൂടുതൽ നിയന്ത്രണവിധേയരായി.

മ്യാന്മർ, ഉത്തര കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയവും സാമൂഹികവുമായ അതിക്രമങ്ങൾ നേരിടുന്നുണ്ട്. ഇവർക്കു നേരെ നടക്കുന്ന അനീതികൾ അവസാനിപ്പിക്കുന്നതിനായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.