ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി മംഗോളിയൻ ബിഷപ്പ് ജോർജിയോ മാരെങ്കോ. ഏകദേശം 20 വർഷങ്ങളായി മംഗോളിയയിൽ മിഷനറിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് 47 വയസാണ്.
രണ്ട് വർഷങ്ങൾക്കു മുൻപായിരുന്നു ബിഷപ്പ് ജോർജിയോയുടെ എപ്പിസ്‌കോപ്പൽ സ്ഥാനാരോഹണം. ആഗസ്റ്റ് 27-നു നടക്കുന്ന കൺസിസ്റ്ററിയിൽ മറ്റ് 20 പേർക്കൊപ്പമാണ് അദ്ദേഹം കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. “മാർപാപ്പയുടെ ഈ പ്രഖ്യാപനം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. എന്നെ സംബന്ധിച്ചിടത്തോളം, ഈ പുതിയ സ്ഥാനത്ത് ജീവിക്കുക എന്നതിനർത്ഥം വിനയത്തിന്റെയും സംഭാഷണത്തിന്റെയും വിശുദ്ധിയുടെയും പാതയിൽ തുടരുക എന്നാണ്” – ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ 20 വർഷങ്ങളായി ബിഷപ്പ് ജോർജിയോ, മംഗോളിയയിൽ മിഷനറി വൈദികനായി സേവനം ചെയ്യുകയാണ്. 2020-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ മംഗോളിയയിലെ അപ്പോസ്തോലിക വിഭാഗത്തിന്റെ തലവനായി നിയോഗിച്ചിരുന്നു. മൂന്ന് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മംഗോളിയയിൽ ഏകദേശം 1,300 കത്തോലിക്കരാണ് ഉള്ളത്.