
ബെയ്റൂട്ട് തുറമുഖത്ത് ആഗസ്റ്റ് നാലാം തീയതി നടന്ന സ്ഫോടനത്തിന്റെ രണ്ടാം വാർഷികത്തെ അനുസ്മരിച്ചുകൊണ്ട് പാപ്പാ നടത്തിയ പ്രാർത്ഥനക്കും ലബനോനു വേണ്ടിയുള്ള സഹായാഭ്യർത്ഥനക്കും അർമേനിയൻ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ നന്ദി പറഞ്ഞു. ബുധനാഴ്ച്ച വത്തിക്കാനിൽ നടന്ന പൊതുകൂടികാഴ്ച്ചയുടെ അവസാനത്തിലാണ് പാപ്പാ, സ്ഫോടനത്തിൽ മരിച്ചവർക്കായി പ്രാർത്ഥിക്കുകയും ആ നാടിനെ സഹായിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തത്.
“രണ്ടു വർഷം മുമ്പ് നൂറുകണക്കിന് നിരപരാധികളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടും ജോലിയും ഇല്ലാതാക്കുകയും കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തികസ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്ത സ്ഫോടനത്തെ തുടർന്ന് ലെബനോൻ ജനതയുടെ കഷ്ടപ്പാടുകളിൽ തങ്ങൾക്ക് വലിയ വേദനയും നിരാശയും തോന്നുന്നു. പക്ഷേ, ആധുനികയുഗത്തിലെ ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നിന്റെ പിന്നിൽ ആരാണെന്ന സത്യം വെളിപ്പെടുത്താൻ സ്വർഗ്ഗീയനീതി വിജയിക്കുമെന്ന് തങ്ങൾ എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു” – റാഫേൽ ബെഡ്രോസ് ഇരുപത്തിയൊന്നാമൻ പറഞ്ഞു. ഒപ്പം അദ്ദേഹം രക്തസാക്ഷികളോട് കരുണ കാണിക്കാനും കുടുംബങ്ങൾക്കും ലെബനോനും സുരക്ഷയും പ്രത്യാശയും വിശ്വാസവും നൽകാനും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു.