നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ട് വൈദികരിൽ ഒരാൾ കൊല്ലപ്പെട്ടു

കഴിഞ്ഞ ആഴ്ച നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ട് കത്തോലിക്കാ വൈദികരിൽ ഒരാൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ജൂലൈ 19- ന് കഫഞ്ചൻ രൂപതയാണ് ഈ വാർത്ത പുറത്തുവിട്ടത്. രണ്ടാമത്തെ വൈദികൻ രക്ഷപ്പെട്ടതായും രൂപത വ്യക്തമാക്കി.

ഫാ. ജോൺ മാർക്ക് ചീറ്റ്‌നം, ഫാ. ഡെനാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് ജൂലൈ 15- ന് കടുന സംസ്‌ഥാനത്തുനിന്ന് തട്ടികൊണ്ടുപോയത്. ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ ദൈവാലയത്തിന്റെ പള്ളിമേടയിൽ നിന്നാണ് ഇവരെ കാണാതായത്. “ഫാ. ക്ലിയോപാസ് ജീവനോടെ രക്ഷപ്പെട്ടു. എന്നാൽ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ അക്രമികൾ ഫാ. ചീറ്റ്നത്തെ ക്രൂരമായി കൊലപ്പെടുത്തി”- കഫഞ്ചൻ രൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന്റെ മൃതസംസ്‌കാരം ജൂലൈ 21- ന് കഫഞ്ചനിലെ സെന്റ് പീറ്റർ കത്തീഡ്രലിൽ നടക്കും. അക്രമികൾ ആരാണെന്നോ അവർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ച് രൂപത ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നൈജീരിയയിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണം വർദ്ധിക്കുകയാണ്. നൈജീരിയയിൽ ജൂലൈ മാസം മാത്രം ഏഴ് കത്തോലിക്കാ വൈദികരാണ് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.