വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകൾ നൽകാൻ നിർബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബൽറാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകൾ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുൻ ഡിജിപിമാർ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഡീ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങൾ കേരളത്തിൽ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട ‘വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ’ എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്.

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ട കാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.