മതേതര സ്വഭാവത്തെ ഹനിക്കുന്ന പ്രവണതകളെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയണം: കെസിബിസി

ഭാരതത്തിന്റെ മതേതരസ്വഭാവത്തെ ഹനിക്കുന്നവിധം ഉയർന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണമെന്ന് കെസിബിസി. ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്തതും ആമുഖത്തിൽ പറഞ്ഞിട്ടുള്ളതുമായ സാഹോദര്യവും സമത്വവും മതേതരത്വവും നിലനിർത്തി ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളാനുള്ള പ്രതിജ്ഞ പുതുക്കാൻ ഇന്ത്യൻ സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കഴിയട്ടെ എന്നാശംസിക്കുന്നുവെന്ന് കെ‌സി‌ബി‌സി പ്രസ്താവിച്ചു.

‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിൽ നമ്മുടെ രാജ്യം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വർധിപ്പിക്കുന്നു. 75 വർഷങ്ങളിലൂടെ ഇന്ത്യക്ക് ഉണ്ടായിട്ടുള്ള വളർച്ച ലോകരാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തി. ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ തക്കവിധം ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കാർഷിക വ്യവസായ വ്യാപാര വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വർധിത തോതിൽ വളർച്ച നേടാനായത് വലിയ നേട്ടമാണ്.

എല്ലാറ്റിലുമുപരി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനുമുമ്പിൽ മാതൃകയായി നിലനില്ക്കുന്നുവെന്നതും ഇന്ത്യൻ ജനതയുടെ ജനാധിപത്യബോധത്തെ വെ ളിപ്പെടുത്തുന്നുവെന്നും കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ്പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.