
പ്രത്യാശയുടെ തീർഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ജൂബിലിവർഷത്തിൽ, വിവിധ ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളുടെ ആഗോള തലത്തിലുള്ള ജൂബിലി ആഘോഷം റോമിൽ വച്ച് മെയ് 16 മുതൽ 18 വരെ നടക്കും. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ആഘോഷത്തിൽ പങ്കുകൊള്ളുന്നത്.
ഇറ്റലി, സ്‌പെയിൻ, അമേരിക്ക, മാൾട്ട, ഫ്രാൻസ്, ബ്രസീൽ, മെക്സിക്കോ, അർജന്റീന, കൊളംബിയ, പോളണ്ട്, യു കെ, പോർച്ചുഗൽ, ജർമനി, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, ഇന്ത്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ചിലി, എത്യോപ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ അംഗങ്ങൾ എത്തുന്നത്.
മെയ് 16 ന് വിവിധ പേപ്പൽ ബസിലിക്കകളിൽ ഉള്ള വിശുദ്ധ വാതിലിലൂടെ അംഗങ്ങൾ പ്രവേശിക്കുന്നതോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രാദേശിക സമയം അഞ്ചുമണിക്ക്, റോമിലെ ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയവരെ, റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച്, റോമൻ രൂപതയുമായി ചേർന്ന് സ്വീകരിച്ചു. ബിഷപ്പ് മാർക്കോ ഫ്രിസിനയുടെ നേതൃത്വത്തിൽ തുടർന്ന് സംഗീതപരിപാടിയും, സാക്ഷ്യങ്ങളുടെ പങ്കുവയ്ക്കലും നടന്നു.
മെയ് 17 ന് റോമൻ നഗരവീഥിയിലൂടെ അംഗങ്ങൾ പ്രദക്ഷിണം നടത്തും. തദവസരത്തിൽ വഹിക്കപ്പെടുന്ന തിരുസ്വരൂപങ്ങൾ, മെയ് 13 മുതൽ 17 വരെ വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിൽ പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുമെന്നും സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രദക്ഷിണം, റോമിലെ ചിർക്കൊ മാസിമോയിൽ എത്തിച്ചേരും.
ജൂബിലി ആഘോഷത്തിന്റെ അവസാന ദിവസമായ മെയ് 18 ന് വത്തിക്കാൻ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണത്തിന് തുടക്കം കുറിക്കുന്ന വിശുദ്ധ ബലിയിൽ അംഗങ്ങൾ പങ്കുകൊള്ളും.