നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല: പിന്നിൽ ഐഎസ് ഭീകരർ എന്ന് സംശയം

നൈജീരിയൻ ദേവാലയത്തിൽ നടന്ന കൂട്ടക്കൊലക്കു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസാണെന്ന് നൈജീരിയൻ സർക്കാർ ഉദ്യോഗസ്ഥൻ. നൈജീരിയയിലെ ആഭ്യന്തരമന്ത്രി ആയ ഒഗ്ബെനി റൗഫ് അരെഗ്ബെസോളയാണ് ജൂൺ ഒൻപതിന് ഇപ്രകാരം പറഞ്ഞത്.

“ഓവോ നഗരത്തിലെ ദേവാലയത്തിൽ നടന്ന ആക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസാണ് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ അവർക്കു പിന്നാലെയുണ്ട്. ഞങ്ങൾ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും” – ആഭ്യന്തരമന്ത്രി പറഞ്ഞു. ജൂൺ അഞ്ചിന് ഓൻഡോ സംസ്ഥാനത്തെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിലായിരുന്നു പരിശുദ്ധ കുർബാന നടക്കുന്നതിനിടയിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ 40 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 61 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിൽ നിന്ന് വേർപിരിഞ്ഞ വിഭാഗമാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ്. കഴിഞ്ഞ വർഷങ്ങളിൽ നൈജീരിയയിലും അയൽരാജ്യങ്ങളിലും ആയിരക്കണക്കിന് ക്രൈസ്തവരെയാണ് ഇവർ കൊന്നൊടുക്കിയിട്ടുള്ളത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.