തുർക്കിയിൽ അഭയം തേടുന്ന ഇറാനിയൻ ക്രൈസ്തവർ ദുരിതത്തിൽ

തുർക്കിയിൽ അഭയാർത്ഥികളായി ജീവിക്കുന്ന ഇറാനിയൻ ക്രൈസ്തവരുടെ ജീവിതം ദുരിതപൂർണ്ണമാണ്. 2013-ൽ തന്റെ 27-ാം വയസിൽ തുർക്കിയിൽ അഭയം തേടിയെത്തിയതാണ് ഇമാൻ ഗസ്‌നാവിയൻ ഹാഗിഗി എന്ന ഇറാനിയൻ ക്രൈസ്തവൻ. വർഷങ്ങളായി തുർക്കിയിൽ തുടരുന്ന ഇമാൻ, തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

ഏകദേശം പത്തു വർഷത്തോളമായി ഇമാൻ തുർക്കിയിലാണ് ജീവിക്കുന്നത്. എന്നാൽ അഭയാർത്ഥികളായി തുർക്കിയിലേക്ക് കടന്നുവരുന്നവർക്ക് ആ രാജ്യം യാതൊരുവിധ സൗകര്യങ്ങളും ജീവിതമാർഗ്ഗങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം. അഭയാർത്ഥികളായി തുർക്കിയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ കഴിയില്ല എന്നതാണ് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സർക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള സഹായങ്ങളുമില്ല. ഇവർ നിയമപരമായ അംഗീകാരം ഇല്ലാത്തവരായതിനാൽ പലരും ഇവരെ ചൂഷണം ചെയ്യുന്നുമുണ്ട്. “തുർക്കി സർക്കാർ ഞങ്ങൾക്കൊരു ഐഡി കാർഡ് നൽകും. പക്ഷേ, അത് വെറും കടലാസ് മാത്രമാണ്. അത് ഉപയോഗിച്ച് ഒരു വീട് വാടകയ്ക്ക് എടുക്കാനോ, ബാങ്ക് അക്കൗണ്ട് തുടങ്ങാനോ കഴിയില്ല” – ഇമാൻ പറഞ്ഞു.

500- 600 ഇറാനിയൻ ക്രൈസ്തവരാണ് ഇപ്പോൾ തുർക്കിയിലുള്ളത്; പലരും ആത്മഹത്യയുടെ വക്കിലും. തുർക്കി സർക്കാർ അഭയാർത്ഥികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ല. കാനഡ പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള അംഗീകാരത്തിനായി പല അഭയാർത്ഥികളും വർഷങ്ങളായി കാത്തിരിക്കുകയാണ്. തുർക്കിയിൽ നിന്ന് കാനഡയിലേക്കുള്ള പുനരധിവാസം ഉറപ്പാക്കാൻ ആവശ്യമായ നടപടികളുടെ അവസാനഘട്ടത്തിലാണ് ഇപ്പോൾ ഇമാൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.