
മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലെയോ പതിനാലാമൻ മാർപാപ്പ റോമിലെ കാപ്പിറ്റോലിൻ കുന്നിൽ റോം നഗരത്തിന്റെ ആദരവ് ഏറ്റുവാങ്ങി. റോമിന്റെ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി പാപ്പയെ സ്വാഗതം ചെയ്തു. ‘നിങ്ങൾക്കുവേണ്ടിയും നിങ്ങളോടൊപ്പവും ഞാനും റോമാക്കാരനാണ്’ റോമിന്റെ മേയറോട് പാപ്പ വെളിപ്പെടുത്തി.
ഹ്രസ്വമായ സംഭാഷണത്തിൽ മേയറോടും അവിടെ സന്നിഹിതരായ സിവിൽ അധികാരികളോടും അവരുടെ ഊഷ്മളമായ സ്വീകരണത്തിന് പാപ്പ നന്ദി പറഞ്ഞു. “സുവിശേഷത്തിൽ നിന്ന് ജീവരക്തം വലിച്ചെടുക്കുന്ന മാനവികതയുടെയും നാഗരികതയുടെയും മൂല്യങ്ങളാൽ റോം എപ്പോഴും വ്യത്യസ്തമായിരിക്കുമെന്ന്” പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സുവിശേഷം പ്രചരിപ്പിക്കുന്നതിനായി തന്നോടൊപ്പം പ്രവർത്തിക്കാൻ പാപ്പ പൗരഭരണകൂടത്തെയും എല്ലാ റോമാക്കാരെയും ക്ഷണിച്ചു.
“രണ്ട് സഹസ്രാബ്ദങ്ങളായി, സഭ റോമിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്തുകൊണ്ട് അതിന്റെ അപ്പോസ്തോലിക പ്രവർത്തനം നടത്തുന്നു. യുവജനങ്ങളെ പഠിപ്പിക്കുക, ദുരിതമനുഭവിക്കുന്നവരെ പരിപാലിക്കുക, നമുക്കിടയിലെ ഏറ്റവും ചെറിയവരെ സേവിക്കുക, കലകളെ പരിപോഷിപ്പിക്കുക എന്നിവയെല്ലാം നാം എപ്പോഴും ഉയർത്തിപ്പിടിക്കേണ്ട മാനുഷിക അന്തസ്സിനോടുള്ള കരുതലിന്റെ പ്രകടനങ്ങളാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികളോടും ദുർബലരോടും ദരിദ്രരോടും” – പാപ്പ കൂട്ടിച്ചേർത്തു.
സമാപനത്തിൽ, 2025-ലെ പ്രത്യാശയുടെ ജൂബിലിയിൽ ദശലക്ഷക്കണക്കിന് തീർഥാടകരെ സ്വാഗതം ചെയ്തതിന് ലെയോ പതിനാലാമൻ മാർപാപ്പ റോമിനോട് നന്ദി പറഞ്ഞു.