ആധുനിക ലോകത്തിൽ എങ്ങനെ വിശുദ്ധരാകാം? ഫ്രാൻസിസ് പാപ്പാ പറയുന്നത്

വിശുദ്ധന്മാർ ദൈനംദിന ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടവരല്ല, മറിച്ച് അവർ ആയിരിക്കുന്ന സമൂഹത്തിൽ വിശ്വസ്തതയോടെ സുവിശേഷം പൂർണ്ണമായി ജീവിക്കുന്നവരാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഒക്‌ടോബർ ആറിന് നടന്ന “ഹോളിനസ് ടുഡേ” എന്ന കോൺഫറൻസിൽ സംസാരിക്കവെയാണ് പാപ്പാ, എങ്ങനെ വിശുദ്ധരാകാം എന്ന കാര്യത്തിൽ മാർഗ്ഗനിർദ്ദേശം നൽകിയത്.

വിശുദ്ധർ വരുന്നത് ഒരു ‘സമാന്തര പ്രപഞ്ചത്തിൽ’ നിന്നല്ല, മറിച്ച് ദൈവത്തിന്റെ വിശ്വസ്തരായ ആളുകളിൽപെട്ട വിശ്വാസികളും കുടുംബ ബന്ധങ്ങൾ, പഠനം, ജോലി, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതം എന്നിവയാൽ നിർമ്മിച്ച ദൈനംദിന അസ്തിത്വത്തിൽ നിന്നാണ്. ജീവിതത്തിന്റെ ഏതു സാഹചര്യങ്ങളിലായാലും ദൈവഹിതം മടിയോ, ഭയമോ കൂടാതെ നിറവേറ്റാൻ വിശുദ്ധിയിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്നവർ പരിശ്രമിച്ചുകൊണ്ടിരിക്കും – പാപ്പാ വ്യക്തമാക്കി.

2006-ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ മരിച്ച വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ ഉദാഹരണം ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. കൗമാരക്കാർക്കും യുവജനങ്ങൾക്കും ക്രിസ്തീയസന്തോഷത്തിന്റെ മാതൃക എന്ന് ഈ കൊച്ചുവിശുദ്ധനെ വിശേഷിപ്പിച്ച പാപ്പാ, വിശുദ്ധി പ്രാഥമികമായി സമരത്തിന്റെയും പരിത്യാഗത്തിന്റെയും വിഷയമല്ല എന്നും നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും അവന്റെ സ്നേഹവും കരുണയും സൗജന്യമായി സ്വീകരിക്കുന്നുവെന്നുമുള്ള തിരിച്ചറിവാണ് എന്നും കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.