നൈജീരിയൻ ദേവാലയത്തിൽ നടന്ന കൂട്ടക്കൊലയിൽ മരിച്ചവരുടെ മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി ഓയോ രൂപതാ ബിഷപ്പ് ഇമ്മാനുവൽ ബഡേജോ. ജൂൺ 17-ന് ഓവോയിലെ മൈഡസ് ഇവന്റ് സെന്ററിലാണ് 40-ലധികം പേരുടെ മൃതസംസ്ക്കാര ശുശ്രൂഷകൾ നടന്നത്.
“പന്തക്കുസ്താ ദിനം നൈജീരിയയിൽ നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരാരും ഒരു തെറ്റും ചെയ്തവരല്ല. അവർ ആകെ ചെയ്തത് ദൈവത്തിന്റെ പക്കൽ പ്രാർത്ഥിക്കാൻ വന്നു എന്നതു മാത്രമാണ്. ഈ മരിച്ചവരോടൊപ്പം ഇവിടെ സംസ്ക്കരിക്കപ്പെടുന്നത് അവരുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. അവരുടെ മാത്രമല്ല, ഒരു കുടുംബത്തിന്റെ, സമൂഹത്തിന്റെ പ്രതീക്ഷകൾ മുഴുവൻ. നൈജീരിയൻ സർക്കാർ അവിടെയുള്ള ക്രൈസ്തവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയാണ്. മരിച്ചവർ ഇപ്പോൾ സ്വർഗത്തിൽ ക്രിസ്തുവിനോടോപ്പമാണ്” – ബിഷപ്പ് കൂട്ടിച്ചേർത്തു.
മൈഡസ് ഇവന്റ് സെന്റർ വിശ്വാസികളെയും വൈദികരെയും കൊണ്ട് നിറഞ്ഞിരുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ച 40-ലധികം ശവപ്പെട്ടികൾ ഹാളിന്റെ മുൻവശത്താണ് വച്ചിരുന്നത്. മൂന്നു മണിക്കൂർ നീണ്ട മൃതസംസ്കാര ചടങ്ങുകൾ ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണവും ചെയ്‌തിരുന്നു.
പന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് നൈജീരിയയിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടന്ന ആക്രമണത്തിനു പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്നാണ് സംശയം.