നൈജീരിയയിൽ 42 ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ

നൈജീരിയയിലെ തരാബ സംസ്ഥാനത്തെ മൂന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ സമൂഹങ്ങളിൽ മെയ് 24 ശനിയാഴ്ച പുലർച്ചെ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 42 ക്രൈസ്തവർ കൊല്ലപ്പെട്ടതായി പ്രാദേശികവൃത്തങ്ങൾ അറിയിച്ചു. കരീം ലാമിഡോ കൗണ്ടിയിൽ, അക്രമികൾ മുംഗ ദോസോ, മുംഗ ലെലാവു, ബന്ദാവ എന്നീ ഗ്രാമങ്ങൾ ആക്രമിച്ച് വീടുകൾ നശിപ്പിക്കുകയും താമസക്കാരെ കൂട്ടക്കൊല ചെയ്യുകയുമായിരുന്നു.

“കരീം ലാമിഡോ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്. അവരെ തീവ്രവാദികൾ ആക്രമിച്ചു. ഞങ്ങളുടെ വീടുകൾ കത്തിച്ചു. 42 ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു” – മിറിയം സിലാസ് ക്രിസ്ത്യൻ ഡെയ്‌ലി ഇന്റർനാഷണൽ വെളിപ്പെടുത്തി.

തരാബ ഗവർണർ കെഫാസ് അഗ്ബു പ്രദേശത്തെ സമാധാനപ്രിയരായ ജനങ്ങൾക്കെതിരായ ഈ ആക്രമണം ഭയാനകവും അസ്വീകാര്യവുമാണെന്നു വെളിപ്പെടുത്തി. അക്രമികളെ കണ്ടെത്തി അറസ്റ്റുചെയ്ത് പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഉറപ്പാക്കുമെന്ന് ഗവർണർ പറഞ്ഞു. “നമ്മുടെ പൗരന്മാരുടെ സുരക്ഷയാണ് എന്റെ പ്രഥമ പരിഗണന. കൂടുതൽ അക്രമങ്ങൾ തടയുന്നതിനും ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനും ആവശ്യമായ എല്ലാ സുരക്ഷാനടപടികളും ഞങ്ങൾ സജീവമാക്കിയിട്ടുണ്ട്” – ഗവർണർ അഗ്ബു കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.