ഈശോസഭാംഗവും കേരളത്തിലെ സാമൂഹിക – സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഫാ. എബ്രഹാം അടപ്പൂര് അന്തരിച്ചു. മൃതസംസ്കാരം ഡിസംബർ അഞ്ചിന് രാവിലെ 10.30- ന് കോഴിക്കോട് മാലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ നടക്കും.
മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയതത്വ വീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പുരോഹിതനായിരുന്നു ഫാ. എബ്രഹാം അടപ്പൂർ; മികച്ച പ്രഭാഷകൻ കൂടിയായ ഇദ്ദേഹം പതിനാലോളം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1926- ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്, കൊടൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട് പരിശീലനം പൂർത്തിയാക്കി. 1959- ൽ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജിൽ നിന്ന് ബിഎ- യും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവ്വകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എംഎ ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡി- യും നേടി.
ആന്തരികവൈരുദ്ധ്യം കമ്മ്യൂണിസത്തിലേക്ക് വഴിതെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം റോമിൽ ജസ്യൂട്ട് ജനറലിന്റെ ഇന്ത്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം, എറണാകുളത്തെ ലൂമൻ ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ
- കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്
- ഈശ്വരനുണ്ടെങ്കിൽ
- അണുബോംബ് വീണപ്പോൾ
- മനുഷ്യനും മൂല്യങ്ങളും
- ഇരുളും വെളിച്ചവും
- ജോണും പോളും ജോൺപോളും
- ഞാൻ കണ്ട പോളണ്ട്
- പാളം തെറ്റിയ ദൈവശാസ്ത്രം
- എതിർപ്പിലൂടെ മുന്നോട്ട്
- കമ്മ്യൂണിസത്തിന്റെ തകർച്ച
- മൂല്യനിരാസം എന്ന പാപം
- കൾച്ചറൽ ക്രൈസിസ് ഇൻ ഇന്ത്യ
പുരസ്കാരങ്ങൾ
- കേരള കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ മാനവിക സാഹിത്യ അവാർഡ് (1998)
- ക്രൈസ്തവ സാംസ്കാരികവേദിയുടെ പുസ്തക അവാർഡ്
- എ.കെ.സി. സി.യുടെ സാഹിത്യ അവാർഡ് (1993)
- പോൾ കാക്കശ്ശേരി അവാർഡ് (1997)
കടപ്പാട്