മെയ് 15-ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നവരിൽ ഈ നാല് സന്യാസിനിമാരും

2022 മേയ് 15-ന് കത്തോലിക്കാ സഭ പത്തു പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. ഇവരിൽ നാലു പേർ സന്യാസിനിമാരാണ്. മാത്രമല്ല, ഇവർ നാലു പേരും ഓരോ സന്യാസിനീ സമൂഹം സ്ഥാപിച്ചവരുമാണ് – സി. മേരി റിവിയർ, സി. മരിയ ഫ്രാൻസെസ്ക ഓഫ് ജീസസ്, സി. മരിയ ഡൊമെനിക്ക മാന്തോവാനി, സി. മരിയ ഓഫ് ജീസസ് സാന്റോകനാൽ എന്നിവരാണ് ആ നാല് സന്യാസിനിമാർ.

വാഴ്ത്തപ്പെട്ട മേരി റിവിയർ

ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിലെ ആശ്രമങ്ങളും മഠങ്ങളും നിർബന്ധിതമായി അടയ്ക്കപ്പെടുകയും അവിടെയുള്ള വൈദികരെയും സന്യാസിനികളെയും കൊന്നൊടുക്കാനും തുടങ്ങി. ആ സമയത്താണ് 1796-ൽ 28 വയസ്സുള്ള മേരി റിവിയർ ഒരു സന്യാസിനീ സഭ സ്ഥാപിച്ചത്. ‘കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ദ പ്രസന്റേഷൻ ഓഫ് മേരി’ എന്നാണ് ഈ സന്യാസിനീ സഭയുടെ പേര്. വിശ്വാസത്തിലധിഷ്ഠിതമായ യുവതികളുടെ വിദ്യാഭ്യാസമായിരുന്നു ഈ സന്യാസ സഭയുടെ ലക്ഷ്യം.1801-ലാണ് പ്രസ്തുത സഭയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്.

സന്ധിബന്ധങ്ങളിലെ നീർക്കെട്ടു മൂലം റിവിയർ ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും തന്റെ ഇടവകയിലെ വിദ്യാവിഹീനരായ യുവതികളെ റിവിയർ പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് ഒരു സന്യാസ സഭ സ്ഥാപിച്ചപ്പോഴും റിവിയറിന്റെ ലക്ഷ്യം യുവതികളുടെ വിദ്യാഭ്യാസമായിരുന്നു. 1838-ലാണ് റിവിയർ മരണമടയുന്നത്. ഇന്ന് പ്രസന്റേഷൻ സിസ്റ്റേഴ്സ് ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിയായി വ്യാപിച്ചുകഴിഞ്ഞു.

വാഴ്ത്തപ്പെട്ട മരിയ ഫ്രാൻസെസ്ക ഓഫ് ജീസസ്

ഉറുഗ്വേ, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിലെ കപ്പൂച്ചിൻ സഹോദരിമാരുടെ സന്യാസ സഭ സ്ഥാപിക്കാൻ ബോട്ടിൽ ഏഴു തവണ അറ്റ്ലാന്റിക് സമുദ്രം കടന്ന 19-ാം നൂറ്റാണ്ടിലെ മിഷനറിയാണ് മരിയ ഫ്രാൻസെസ്ക. 1844-ൽ ടൂറിനിൽ ആണ് അന്ന മരിയ റുബാട്ടോ എന്ന മരിയ ഫ്രാൻസെസ്ക ജനിച്ചത്. അവളുടെ നാലാം വയസ്സിൽ അമ്മയെയും 19-ാമത്തെ വയസ്സിൽ അച്ഛനെയും നഷ്ടമായി. എന്നും ദേവാലയത്തിൽ പോവുകയും മുടങ്ങാതെ പ്രാർത്ഥിക്കുകയും ചെയ്തിരുന്ന മരിയ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത് നാല്പതാമത്തെ വയസ്സിലാണ്.

ഒരിക്കൽ മരിയ, ദേവാലയത്തിൽ പതിവ് പ്രാർത്ഥന നടത്തുകയായിരുന്നു. അപ്പോഴാണ് ഒരു കെട്ടിടനിർമ്മാണ തൊഴിലാളി പരിക്കേറ്റ് നിലവിളിക്കുന്നത് മരിയ കേൾക്കുന്നത്. അവർ പരിക്കേറ്റ ആ തൊഴിലാളിയെ ശുശ്രൂഷിച്ചു, മുറിവുകൾ വച്ചുകെട്ടി, മരുന്ന് പുരട്ടി. ആ തൊഴിലാളി നിർമ്മിച്ചുകൊണ്ടിരുന്നത് ഒരു മഠത്തിന്റെ കെട്ടിടമായിരുന്നെന്ന് പിന്നീടാണ് മരിയ മനസിലാക്കിയത്.

കപ്പൂച്ചിൻ സന്യാസിനിമാരാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. അവർ മരിയയെ കപ്പൂച്ചിൻ സഹോദരിമാരുടെ സന്യാസ സഭയുടെ സഹസ്ഥാപകയായി ക്ഷണിച്ചു. ‘സിസ്റ്റേഴ്സ് ഓഫ് റുബാട്ടോ’ എന്നാണ് ഈ സന്യാസ സഭ ഇപ്പോൾ അറിയപ്പെടുന്നത്. ഇന്ന് എറിത്രിയ, എത്യോപ്യ, കെനിയ, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി ഈ സന്യാസ സഭ വ്യാപിച്ചുകഴിഞ്ഞു.

വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി

‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി’ എന്ന സന്യാസ സഭയുടെ സഹസ്ഥാപകയാണ് വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി. രോഗികളെയും അനാഥരെയും ദരിദ്രരെയും ശുശ്രൂഷിക്കുക എന്നതാണ് ഈ സന്യാസ സഭ ലക്ഷ്യം വയ്ക്കുന്നത്. ഇരുപത്തിനാലാമത്തെ വയസിൽ മരിയ അമലോത്ഭവ മാതാവിന്റെ രൂപത്തിനു മുന്നിൽ വച്ച് തന്റെ കന്യകാത്വം ദൈവത്തിനു സമർപ്പിച്ചു.

1892-ൽ, തന്റെ ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ, 15 വയസ് മുതൽ തന്റെ ആത്മീയപിതാവായിരുന്ന ഫാ. ജൂസെപ്പെ നാസിംബെനിയോടു ചേർന്ന് ഹോളി ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകയായി. 40 വർഷം ഈ സന്യാസ സഭയുടെ സുപ്പീരിയറായിരുന്ന മരിയ ഡൊമെനിക്ക തന്നെയാണ് ഈ സന്യാസ സഭയുടെ നിയമാവലിയും എഴുതിയത്. 1934-ലാണ് വാഴ്ത്ത. മരിയ ഡൊമെനിക്ക നിത്യസമ്മാനത്തിന് യാത്രയായത്. ഇന്ന് ഇറ്റലിയിലും മറ്റ് അനേകം രാജ്യങ്ങളിലുമായി ഈ സന്യസ സഭയ്ക്ക് 150 മഠങ്ങളും 1,200 അംഗങ്ങളുമുണ്ട്.

വാഴ്ത്തപ്പെട്ട മരിയ ഓഫ് ജീസസ് സാന്റോകനാൽ

‘കപ്പൂച്ചിൻ സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് മേരി ഓഫ് ലൂർദ്ദിന്റെ’ സ്ഥാപകയാണ് വാഴ്ത്ത. കരോളിന സാന്റോകനാൽ. 1910-ൽ സിസിലിയിലാണ് ഈ സന്യാസ സഭ സ്ഥാപിതമായത്. 1852-ൽ പലേർമോയിൽ ജനിച്ച കരോളിനയ്ക്ക് ചെറുപ്പം മുതലേ തന്റെ ജീവിതം ക്രിസ്തുവിനു വേണ്ടി സമർപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തന്റെ ആത്മീയപിതാവായ ഫാ. മൗറോ വെനുട്ടിയുടെ നിർദ്ദേശങ്ങൾ പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കാൻ അവൾ തീരുമാനിച്ചു.

മുപ്പത്തിരണ്ടാമത്തെ വയസു മുതൽ കരോളിനയിൽ ആരോഗ്യപ്രശ്നങ്ങൾ ദൃശ്യമാകാൻ തുടങ്ങി. തുടർന്ന് ഒരു വർഷത്തോളം അവൾ പൂർണ്ണമായും കിടപ്പിലായിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കരോളിന ഫ്രാൻസിസ്കൻ ആത്മീയത സ്വീകരിച്ചു.

മുപ്പത്തിയൊമ്പതാമത്തെ വയസ്സിൽ വ്രതങ്ങൾ എടുത്ത കരോളിനയ്ക്ക് മണിക്കൂറുകളോളം സക്രാരിയുടെ മുന്നിൽ ചിലവിടുന്ന പതിവുണ്ടായിരുന്നു. തന്റെ ജീവിതകാലത്ത് കരോളിന ഒരു അനാഥാലയം സ്ഥാപിക്കുകയും അനേകരെ സമർപ്പിതജീവിതത്തിലേക്ക് നയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന് ഈ സന്യാസ സഭ അൽബേനിയ, ബ്രസീൽ, ഇറ്റലി, മഡഗാസ്കർ എന്നിവിടങ്ങളിലായി വ്യാപിച്ചുകഴിഞ്ഞു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.