ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഫുട്‍ബോൾ താരം റൊണാൾഡീനോ

ഫ്രാൻസിസ് മാർപാപ്പ പ്രശസ്ത ഫുട്ബോൾ കളിക്കാരനായ ബ്രസീലിയൻ താരം റൊണാൾഡീനോ ഗൗച്ചോയുമായി കൂടിക്കാഴ്ച നടത്തി. മറഡോണയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റ ചിത്രമുള്ള ഒരു ചുവർചിത്രം പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു.

പോൾ ആറാമൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ റൊണാൾഡീനോയുടെ കൂടെ മറ്റ് ചില അത്‌ലറ്റുകളും മറഡോണയുടെ മക്കളും ഉണ്ടായിരുന്നു. കായികതാരങ്ങൾക്കുള്ള തന്റെ സന്ദേശത്തിൽ, ഈ ‘സമാധാനത്തിനായുള്ള ഗെയിം’ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

“ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചെലവുകൾ ആയുധവ്യവസായത്തിനാണ്. സമാധാനം കൈവരിക്കുന്നത് ഇതുപോലുള്ള സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ കണ്ടുമുട്ടലുകളിലൂടെയാണ്. ഈ സന്ദർശനത്തിന് നന്ദി. ഇവ സ്നേഹത്തിന്റെ ചെറിയ ആംഗ്യങ്ങളാണ്. പക്ഷേ, ഇവ സമാധാനത്തിന്റെ വിത്തുകളാണ്. അവ ലോകത്തെ മാറ്റാൻ കഴിവുള്ളവയാണ്” – പരിശുദ്ധ പിതാവ് പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്‌കോളസ് ഒക്യുറന്റസ് ഇന്റർനാഷണൽ പൊന്തിഫിക്കൽ മൂവ്‌മെന്റ് സംഘടിപ്പിച്ച പീസ് പാർട്ടിയിൽ കായികതാരങ്ങൾ പങ്കെടുത്തു. റൊണാൾഡീനോ ഗൗച്ചോയെ കൂടാതെ സ്പോർട്സ് താരങ്ങളായ ഇവാൻ റാക്കിറ്റിച്ച്, മിറോൾസാവ് ക്ലോസ്, ജിയാൻലൂയിജി ബഫൺ എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.