ഫാത്തിമ ദർശനത്തിന് സാക്ഷ്യം വഹിച്ച സി. ലൂസിയയുടെ നാമകരണ നടപടികൾ അടുത്ത ഘട്ടത്തിലേക്ക്

ഫാത്തിമ ദർശനത്തിന് സാക്ഷ്യം വഹിച്ച മൂന്നു കുട്ടികളിൽ മൂത്തയാളായ സി. ലൂസിയ ഡോസ് സാന്റോസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. വത്തിക്കാനിൽ നടന്ന ഒരു മീറ്റിംഗിൽ, സി. ലൂസിയയുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്റർമാർ വിശദവിവരങ്ങൾ അടങ്ങിയ രേഖ, വിശുദ്ധന്മാരുടെ കാരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിക്കു സമർപ്പിച്ചു.

സി. ലൂസിയയുടെ വിശുദ്ധി നിറഞ്ഞ ജീവിതം, സദ്ഗുണങ്ങൾ, സാക്ഷ്യങ്ങൾ എന്നിവ ഒമ്പത് ദൈവശാസ്ത്രജ്ഞർ പരിശോധിക്കും. സി. ലൂസിയയെ കുറിച്ചുള്ള തെളിവുകൾ വത്തിക്കാനിലെ വിശുദ്ധരുടെ ഓഫീസ് സ്ഥിരീകരിക്കുകയും ഫ്രാൻസിസ് മാർപാപ്പ ഒരു കൽപന പുറപ്പെടുവിക്കാൻ തീരുമാനിക്കുകയും ചെയ്താൽ സിസ്റ്റർ ലൂസിയ കത്തോലിക്കാ സഭയിലെ ധന്യപദവിയിലേക്ക് ഉയർത്തപ്പെടും.

2017-ൽ ഫ്രാൻസിസ് മാർപാപ്പ ഫാത്തിമ ദർശനം ലഭിച്ച ജസീന്തയെയും ഫ്രാൻസിസ്കോ മാർട്ടോയെയും വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. പത്തും പതിനൊന്നും വയസിൽ മരിച്ച ഈ രണ്ട് ഇടയകുട്ടികൾ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളല്ലാത്ത വിശുദ്ധരാണ്. 1917-ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് പത്ത് വയസുണ്ടായിരുന്ന ലൂസിയ, 97 വയസു  വരെ ജീവിച്ചു. പോർച്ചുഗലിലെ കോയിംബ്രയിലെ ഒരു കർമ്മലീത്താ മഠത്തിൽ സിസ്റ്റർ തന്റെ ജീവിതത്തിന്റെ അവസാന 50 വർഷം ചെലവഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.